Source: X
SOCIAL

"ഇതാണോ മതേതര ഇന്ത്യ?"; ഐപിഎൽ ഫൈനലിലെ കൈലാഷ് ഖേറിന്റെ സംഗീത പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

കൈലാഷ് ഖേറിന്റെ സംഗീത പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം...

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: ഐപിഎൽ ഫൈനലിലെ കൈലാഷ് ഖേറിന്റെ സംഗീത പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് ഫൈനൽ മത്സരത്തിൻ്റെ ഇടവേളയിൽ കൈലാഷ് ഖേറിന്റെ നേതൃത്വത്തിൽ നടന്ന സംഗീത-നൃത്ത പരിപാടിയെ ചൊല്ലിയാണ് വിമർശനം ഉയരുന്നത്. ഹൈന്ദവ ഗാനങ്ങളും മതചിഹ്നങ്ങളും ഉൾപ്പെടുത്തിയായിരുന്നു സംഗീത പരിപാടി അരങ്ങേറിയത്. ഇതിനെതിരെയാണ് വലിയ തോതിൽ വിമർശനം ഉയരുന്നത്.

"ഇതാണോ മതേതര ഇന്ത്യ?" എന്നാണ് സമൂഹമാധ്യമത്തിൽ നിരവധി പേർ പ്രതികരിക്കുന്നത്. എപ്പോഴാണ് ഐപിഎൽ ഒരു മതത്തിൻ്റെ ഭാഗമായതെന്നും പലരും ചോദിക്കുന്നുണ്ട്. "സ്പോർട്സും മതവും കൂട്ടിക്കലർത്തരുത്, ഇത് മതപരമായ ഒരു പരിപാടിയല്ല" എന്ന കമൻ്റും വീഡിയോക്ക് താഴെ കാണാം. "ഐപിഎൽ സംഘാടകരെ കുറിച്ചോർത്ത് നാണക്കേട് തോന്നുന്നു"വെന്ന കമൻ്റും ചിലർ പങ്കുവച്ചിട്ടുണ്ട്. നിരവധി പേർ പരിപാടിയെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഫൈനലിന് ഊർജം പകരുന്നതായിരുന്നു കൈലാഷ് ഖേറിൻ്റെ സംഗീതമെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്. പകരംവയ്ക്കാനില്ലാത്ത ഊർജമെന്ന കമൻ്റും കാണാം.

അതേസമയം, ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം സീസണിലും കിരീടം ചൂടി ആർസിബിയുടെ റോയൽ പ്രകടനം. 19ാം സീസണിലെ കലാശപ്പോരിൽ ഓൾറൗണ്ട് പ്രകടന മികവിൽ ഗുജറാത്തിനെ മറുപടിയില്ലാത്ത വിധം നിശബ്ദരാക്കിയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും ജേതാക്കളായത്.

SCROLL FOR NEXT