അഹമ്മദാബാദ്: ഐപിഎൽ 19ാം സീസണിലെ കലാശപ്പോരിൽ ആർസിബിക്ക് നേരിയ മുൻതൂക്കം. പവർപ്ലേ അവസാനിക്കുമ്പോൾ ഗുജറാത്തിന് പ്രതീക്ഷിച്ചത്ര റൺസ് സ്കോർ ബോർഡിൽ ചേർക്കാനായിട്ടില്ല. രണ്ട് നിർണായക വിക്കറ്റുകളും ഇതിനോടകം നഷ്ടമായിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഗുജറാത്ത് 7.2 ഓവറിൽ 52/2 എന്ന നിലയിലാണ്. ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ (10) ഹേസിൽവുഡിൻ്റെ പന്തിൽ രജത് പടിദാറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. സായ് സുദർശനെ (11) ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ചെടുത്ത് പുറത്താക്കി. ജോസ് ബട്‌ലറും (8) നിഷാന്ത് സിന്ധുവുമാണ് (17) ക്രീസിൽ.
ജേക്കബ് ഡഫി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ സായ് സുദർശനെതിരെ മികച്ചൊരു അപ്പീലാണ് ഉയർന്നത്. അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗുജറാത്ത് ഓപ്പണർ റിവ്യൂവിൻ്റെ സഹായം തേടിയതോടെ പന്ത് ബാറ്റിൽ കൊള്ളാതെയാണ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലേക്ക് എത്തിയതെന്ന് വ്യക്തമായി. അതോടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൻ്റെ ഗ്യാലറികളിൽ തിങ്ങിനിറഞ്ഞ ഗുജറാത്ത് ആരാധകർക്ക് ശ്വാസം നേരെ വീണു!
ഫൈനലിൽ ജയിക്കുന്ന ജേതാക്കളെ കാത്തിരിക്കുന്നത് 20 കോടി രൂപയുടെ ക്യാഷ് പ്രൈസ് ആണ്. ടോസ് നേടിയ ആർസിബി നായകൻ രജത് പടിദാർ ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റ് ചെയ്യും. ഈ സീസണിൽ 13 മത്സരങ്ങളിൽ നായകനായ പടിദാർ ടോസ് വിജയിച്ചിരുന്നു. അതിൽ 11 മത്സരങ്ങളും ആർസിബി ജയിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് ടീം തോറ്റത്. ഒരു മത്സരം ഫലമില്ലാതെ പോയി.
ആർസിബി നിരയിൽ ഓപ്പണർ ഫിൽ സോൾട്ടിന് ഇടം കണ്ടെത്താനായിട്ടില്ല. പകരം വിരാട് കോഹ്ലിയും ദേവ്‌ദത്ത് പടിക്കലും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും. ഗുജറാത്ത് ടീമിൽ ഒരു മാറ്റമുണ്ട്. സായ് കിഷോറിന് പകരം അർഷാദ് ഖാൻ ടീമിലെത്തി.
ഗുജറാത്ത് ടൈറ്റൻസ് സ്ക്വാഡ്:
സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രാഹുൽ തേവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ.
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്ക്വാഡ്:
വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കൽ, രജത് പടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസിൽവുഡ്, റാസിഖ് സലാം ദാർ.
രണ്ടാം കിരീടമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. 19ാം സീസൺ ഐപിഎൽ ഫൈനൽ ഒന്നാം ക്വാളിഫയറിൻ്റെ ആവർത്തനമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകൾ തന്നെ ഫൈനലിലും നേർക്കുനേർ വരികയാണ്. നിലവിലെ ചാംപ്യന്മാരായ ബെംഗളൂരുവിന് ഒത്ത എതിരാളികളാണ് ശുഭ്മാൻ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസ്.
നിലവിലെ ചാപ്യന്മാരുടെ പകിട്ട് കൊണ്ട് മാത്രമല്ല, കുട്ടി ക്രിക്കറ്റിന് ചേർന്ന ഒന്നൊന്നര ടീമുമായാണ് ബെംഗളൂരു ഫൈനലിന് ഇറങ്ങുന്നത്. കിങ് കോഹ്ലിയിൽ തുടങ്ങി എട്ട് ബാറ്റർമാരെ ലഭിക്കുന്ന ആഴവും പരപ്പുമുള്ള കൂറ്റനടിക്കാരുടെ ബാറ്റിങ് ലൈനപ്പാണ് ആർസിബിയുടേത്... വെങ്കിടേഷ് അയ്യർ, ദേവ്ദത്ത് പടിക്കൽ, രജത് പടിദാർ തുടങ്ങി ഫിനിഷറായ ടീം ഡേവിഡടങ്ങുന്ന ലോകോത്തര താരനിര. ഓൾറൗണ്ടർമാരായി ക്രുണാൽ പാണ്ഡ്യയും റൊമാരിയോ ഷെപ്പേർഡുമുണ്ട്. ഭുവനേശ്വർ കുമാറിൻ്റെയും ജോഷ് ഹേസിൽവുഡിൻ്റെയും നേതൃത്വത്തിലുള്ള ആർസിബി ബൗളിങ് നിരയും അതിശക്തമാണ്.
ശക്തമായ പേസ് നിരയുമായി ഈ സീസണിൽ മുന്നേറിയ ടീമാണ് ഗുജറാത്ത്. കാഗിസോ റബാഡയും മുഹമ്മദ് സിറാജും നൽകുന്ന ഓപ്പണിംഗ് സ്പെൽ മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഗുജറാത്തിന് മുൻതൂക്കം നൽകിയിരുന്നു. ജേസൺ ഹോൾഡറും പ്രസിദ്ധ് കൃഷ്ണയും മധ്യ ഓവറുകളിൽ കളി നിയന്ത്രിക്കും. 700ൽ അധികം റൺസുമായി റൺ വേട്ടക്കാരിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് സായ് സുദർശനും ശുഭ്മാൻ ഗില്ലും. ഓപ്പണർമാർ നൽകുന്ന ഈ തുടക്കമാണ് ഗുജറാത്തിൻ്റെ നട്ടെല്ല്. മൂന്നാം നമ്പറിലെത്തുന്ന ജോസ് ബട്ട്ലറും മികച്ച ഫോമിൽ. ഹോം ഗ്രൗണ്ടിലാണ് മത്സരമെന്നത് ഗുജറാത്തിന് മുൻതൂക്കം നൽകുന്നുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. ഒന്നാം ക്വാളിഫയറിലെത്തിയപ്പോൾ 92 റൺസിൻ്റെ ആധികാരിക ജയമാണ് ബംഗളുരു സ്വന്തമാക്കിയത്. കിരീടം നേടിയാൽ ചെന്നൈക്കും മുംബൈക്കും ശേഷം കിരീടം നിലനിർത്തുന്ന ടീമും രണ്ട് കിരീടം നേടുന്ന നാലാമത്തെ ടീമുമാകും ബംഗളുരു. മൂന്നാം ഫൈനലിനിറങ്ങുന്ന ഗുജറാത്തിന് ജയിച്ചാൽ രണ്ട് കിരീടമെന്ന റെക്കോർഡ് പുസ്തകത്തിലും ഇടം നേടാം.