പട്ടണപ്രവേശം സിനിമയില്‍ ശ്രീനിവാസന്റെ വിജയനും തിലകന്റെ അനന്തന്‍ നമ്പ്യാരും തമ്മിലൊരു സംഭാഷണമുണ്ട്. സൈക്കിളില്‍ ഇരുവരും പോകുമ്പോള്‍, ശ്രീനിവാസന്റെ കഥാപാത്രം പറയുന്നു, "ഇപ്പോഴാ ഞാന്‍ ശ്രദ്ധിച്ചത് എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലിരിക്കുന്നു". നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് ജയിക്കുകയും, മുഖ്യമന്ത്രി ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തതിനു പിന്നാലെ പെരുന്നയിലെ പോപ്പിന്റെയും സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെയും കാര്യവും ഏതാണ്ടിതുപോലെയാണ്. ഇരുഭാഗത്തുനിന്നും പുറപ്പെടുന്ന ശബ്ദം ഒരുപോലിരിക്കുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍ അവ രണ്ടും സിങ്കായി. പിന്നീട് ജനാധിപത്യത്തെക്കുറിച്ചുള്ള പാഠമായി, പഠിപ്പിക്കലായി. 'ഞാനെന്തിന് മാറിനില്‍ക്കണം' എന്ന തോന്നലില്‍ കണിച്ചുകുളങ്ങരയിലെ പോപ്പും രംഗപ്രവേശം ചെയ്തതോടെ, 'ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്താം സുഖം' എന്നതായി അവസ്ഥ.
സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുസ്ലീം ലീഗിന് കീഴടങ്ങി എന്നാണ് പെരുന്നയിലെ പോപ്പിന്റെ വലിയ കണ്ടുപിടുത്തം. ജനാധിപത്യ മര്യാദകള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതത്രേ. കീഴ്‌വഴക്കങ്ങളും പാലിക്കപ്പെട്ടില്ല. കോണ്‍ഗ്രിന്റെ തീരുമാനം കഷ്ടമായിപ്പോയി. തീരുമാനം ഇതായിരുന്നെങ്കില്‍ ഇത് പറയാന്‍ ഇത്ര താമസിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നോ? മുഖ്യമന്ത്രിയാകാന്‍ മൂന്നുപേരും യോഗ്യരാണ്. എന്നാലും കുറച്ചുകൂടി യോഗ്യന്‍ രമേശ് ചെന്നിത്തല ആണെന്നു കൂടി പി. പോപ്പ് പറഞ്ഞുകളഞ്ഞു. പഴയ താക്കോലും സ്ഥാനവുമൊക്കെ ഇപ്പോഴും പി. പോപ്പിന്റെ മനസില്‍ അങ്ങനെ തന്നെ ഉണ്ടെന്ന് സാരം.
യുഡിഎഫ് ജയിച്ചപ്പോള്‍ തുടങ്ങിയതാണ് ബിജെപി നേതൃത്വത്തിന്റെ അസ്വസ്ഥത. യുഡിഎഫ് സര്‍ക്കാരിലേക്ക് മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചുമതല കിട്ടിയപോലെയായിരുന്നു നേതാക്കളുടെ പ്രതികരണങ്ങള്‍. വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന തരത്തിലായിരുന്നു വാക്കുകള്‍. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതോടെ, മുസ്ലീം ലീഗിനെതിരായ ഉറഞ്ഞുതുള്ളല്‍ ഉച്ചത്തിലായി.
സതീശനെ മുഖ്യമന്ത്രിയാക്കിയതിനു പിന്നില്‍ മുസ്ലീം ലീഗാണ്, ഹൈക്കമാന്‍ഡ് എന്നാല്‍ മുസ്ലീം ലീഗാണ്. അടുത്ത അഞ്ച് വർഷം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണത്രേ സതീശന്റെ മുഖ്യമന്ത്രി സ്ഥാനം. കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായം സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്ലീം ലീഗിന്റെ സമ്മർദം ഒന്നുമാത്രമാണ് സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം. തങ്ങളുടെ പുതിയ 'മതജില്ല' അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിനു വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന പാവയെയാണ്, അത് അവർ നേടിയെടുത്തു. കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്... എന്നിങ്ങനെ ബിജെപിയുടെ ലീഗ്-സതീശന്‍ വിരുദ്ധത സമൂഹമാധ്യങ്ങളില്‍ വിഷം തുപ്പിക്കൊണ്ടിരുന്നു.
സതീശനെതിരെ പലപ്പോഴും ഉറഞ്ഞുതുള്ളിയിട്ടുള്ള കണിച്ചുകുളങ്ങരയിലെ പോപ്പും മടിച്ചുനിന്നില്ല. യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെ.സി. വേണുഗോപാല്‍ ആണെന്നാണ് കെ. പോപ്പിന്റെ പ്രതികരണം. ബുദ്ധികൊണ്ടും പണം കൊണ്ടും കളിച്ചത് വേണുഗോപാലാണെന്ന പോയിന്റാണ് കെ. പോപ്പ് മുന്നോട്ടുവയ്ക്കുന്നത്. രമേശ് ചെന്നിത്തല ഒരു ഭാഗ്യദോഷിയാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സതീശന്റെ ഇടപെടല്‍ പ്രശംസനീയമായിരുന്നു. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കുന്നു എന്നൊക്കെ പറഞ്ഞ കെ. പോപ്പ് അവസാന ആയുധവും എടുത്തു പുറത്തിട്ടു. പുതിയ സര്‍ക്കാരില്‍ ലീഗിന് പ്രാതിനിധ്യം കൂടുതല്‍ ഉണ്ടാകും. സമ്മര്‍ദ ഗ്രൂപ്പായി ലീഗ് കാര്യങ്ങള്‍ നേടിയെടുക്കും എന്നു കൂടി കെ. പോപ്പ് പറഞ്ഞു. സകല വര്‍ഗീയതയും, കുത്തിത്തിരിപ്പും പറഞ്ഞ് എല്‍ഡിഎഫ് പരാജയത്തിന്റെ പൂര്‍ണകായ ശില്‍പ്പമായ കെ. പോപ്പ് അതൊക്കെ ഇനിയും തുടരുമെന്ന് സാരം.