SOCIAL

ഏഴു വയസുകാരനായ മകനെ പാറയുടെ മുകളില്‍ നിന്ന് വലിച്ചെറിയുന്ന പിതാവ്! വീഡിയോയുടെ സത്യാവസ്ഥ വിശദീകരിച്ച് വ്‌ളോഗര്‍ കുടുംബം

തന്റെ മകന്റെ പേടി അകറ്റാനാണ് അങ്ങനെ ചെയ്തതെന്നാണ് ഗാരേറ്റ് പറയുന്നത്

Author : ന്യൂസ് ഡെസ്ക്

''ദ ബക്കറ്റ് ലിസ്റ്റ് ഫാമിലി'' എന്നറിയിപ്പെടുന്ന പ്രശസ്തമായ ട്രാവല്‍ വ്‌ളോഗിങ് കുടുംബമായ ഗാരേറ്റ് ഗീയുടെ കുടുംബം അടുത്തിടെ വലിയ വിവാദത്തില്‍ അകപ്പെട്ടത് തന്റെ മകനെ ഒരു വലിയ ജലാശയത്തിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ്. പേടിച്ചു നില്‍ക്കുന്ന മകനെ പിതാവായ ഗാരേറ്റ് ഗീ പിടിച്ച് തള്ളിയിടുന്ന ദൃശ്യം വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. തുടര്‍ന്ന്, വലിയ വിവാദവുമുണ്ടായി.

2025 ജൂലൈയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് അടുത്തിടെ വീണ്ടും വൈറലായത്. ഏഴു വയസുള്ള തന്റെ മകന്‍ കാലിയെയാണ് ഗാരെറ്റ് വെള്ളത്തിലേക്ക് വലിച്ചെറിയുന്നത്. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ഡ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഗാരേറ്റ് തന്നെ രംഗത്തെത്തി.

താന്‍ തന്റെ മകന്റെ പേടി അകറ്റാനാണ് അങ്ങനെ ചെയ്തതെന്നാണ് ഗാരേറ്റ് പറയുന്നത്. വെള്ളത്തിലേക്ക് വീഴുന്ന ഉടനെ തന്നെ മകന്റെ അടുത്തേക്ക് താഴെ ഗീയും വെള്ളത്തിലേക്ക് ചാടുന്നുണ്ട്. ഒരാള്‍ ആ വീഡിയോ മാത്രം കണ്ട്, ' അയ്യോ, എന്താ ഇത്?'' എന്ന് ചിന്തിച്ച് കഴിഞ്ഞാല്‍ അവരെ തെറ്റു പറയാന്‍ കഴിയില്ലെന്നും പീപ്പിള്‍ മാഗസിനോട് സംസാരിക്കവെ ഗാരേറ്റ് പറയുന്നു.

'ആരെങ്കിലും ആ വീഡിയോ മാത്രം കണ്ടിട്ടാണ് അത് പറയുന്നതെങ്കില്‍ അത് ഞാന്‍ സമ്മതിക്കും. അയ്യോ, കണ്ടിട്ട് ഭയമാകുന്നു. ആ പിതാവ് കുഞ്ഞിനെ വല്ലാതെ നിര്‍ബന്ധിക്കുന്നു, എന്ന് പറഞ്ഞാലും തെറ്റ് പറയാനാകില്ല. പക്ഷെ ഞങ്ങളെ കുറേ കാലമായി ഫോളോ ചെയ്യുന്നവര്‍ക്ക് അത്തരം ഒരു അഭിപ്രായം ഉണ്ടാകുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ രക്ഷിതാക്കള്‍ എത്ര ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ ചെയ്തതെന്ന് അവര്‍ക്ക് അറിയുമായിരിക്കും,' ഗാരേറ്റ് പറഞ്ഞു.

ദ ബക്കറ്റ് ലിസ്റ്റ് ഫാമിലി എന്ന് അറിയപ്പെടുന്ന വ്‌ളോഗര്‍ കുടുംബം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പലതരത്തിലുള്ള സാഹസിക യാത്രങ്ങളും നടത്തി വരുന്നുണ്ട്. ത്രില്ലടിപ്പിക്കുന്ന കണ്ടന്റുകളാണ് ഗാരേറ്റും കുടുംബവും ചെയ്യുന്ന വീഡിയോകളുടെ അടിസ്ഥാനം.

ജൂലൈയില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം തന്നെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഗരേറ്റ് പറയുന്നുണ്ട്. ഒരിക്കലും ഇത് അനുകരണീയമാണെന്ന് താന്‍ കരുതുന്നില്ലെന്നും എല്ലാ കുട്ടികളഎയും നിര്‍ബന്ധിച്ച് ജലാശയത്തിലേക്ക് ചാടിക്കുന്നില്ലെന്നും ഓരോരുത്തരും വ്യത്യസ്തരാണെന്നും ഗരേറ്റ് പറയുന്നുണ്ട്. കാലി സുരക്ഷിതനാണെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാണ് താന്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഒരു സമ്മര്‍ദ്ദവും ലഭിക്കാതെ, പുതിയ കാര്യങ്ങള്‍ ചെയ്തു നോക്കാന്‍ കഴിയാതെ എത്രയോ പേര്‍ പുറത്തുനില്‍ക്കുന്നുണ്ട്. അത്തരമാളുകളുടെ നിരാശ നിറഞ്ഞ കമന്റുകള്‍ കാണുമ്പോള്‍ തനിക്ക് വ്യക്തിപരമായി വിഷമമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT