ഹൈബ്രിഡ് ജോലി സംസ്കാരം വ്യാപകമാകുന്നതിനൊപ്പം ഓഫീസുകളിൽ ജോലി ചെയ്യുന്ന രീതികളിലും മാറ്റം വരികയാണ്. ഓഫീസിനുള്ളിൽ മുഴുവൻ സമയവും ചെലവഴിക്കുന്നതിന് പകരം പ്രധാനമായ യോഗങ്ങൾക്കും ചർച്ചകൾക്കും ,അനൗപചാരിക കൂടിക്കാഴ്ചയ്ക്കും മാത്രം ചില ജീവനക്കാർ ഓഫീസിൽ പോകുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. ഇത്തരം മീറ്റിംഗിങ്ങുകൾക്ക് ശേഷം അവരുടെ വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ ഇരുന്ന് ജോലി ചെയ്യുന്ന രീതിയെ ആണ് 'കോഫി ബഡ്‌ജിംഗ്' എന്ന് പറയുന്നത്. ആഗോള തലത്തിൽ ഇത്തരം പ്രവണത വർധിച്ചു വരുന്നതായാണ് സർവേകൾ സൂചിപ്പിക്കുന്നത്.
2025 മോൺസ്റ്റർ സർവേ പ്രകാരം 12 % ജീവനക്കാരും കോഫി ബഡ്ജിംഗ് രീതിയാണ് പിന്തുടരുന്നത്.ഔൾ ലാബ് സ്റ്റേറ്റ് ഓഫ് ഹൈബ്രിഡ് റിപ്പോർട്ട് അനുസരിച്ച് ഹൈബ്രിഡ് രീതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ ഏകദേശം 58 % പേരും ചുരുങ്ങിയത് ഒരിക്കലെങ്കിലും കോഫി ബഡ്ജിംഗ് പരീക്ഷിച്ചിട്ടുണ്ട്.യുവതലമുറ ഓഫീസിനെയും ഉൽപ്പാദനക്ഷമതയെയും നോക്കികാണുന്ന രീതിയിൽ വന്ന മാറ്റത്തെയാണ് കോഫി ബഡ്ജിംഗ് ചൂണ്ടിക്കാണിക്കുന്നതെന്ന് വിദ്ഗധർ പറയുന്നു.
കാലങ്ങളായി ജോലി സ്ഥലത്തെ സാന്നിധ്യത്തെയാണ് ഉത്പ്പാദന ക്ഷമതയുടെ പ്രധാന ഘടകമായി കണക്കാക്കിയിരുന്നത്. എന്നാൽ ഈ ആശയം ചോദ്യം ചെയ്യപ്പെടുകയാണ് കോഫി ബഡ്ജിംഗ് സംസ്കാരം. ഓഫീസുകളെ മുഴുവൻ ദിവസത്തെ ജോലി സ്ഥലങ്ങളായി കാണുന്നതിനുപകരം, സഹകരണത്തിനും പ്രൊഫഷണൽ വികസനത്തിനുമുള്ള കേന്ദ്രങ്ങളായി ചെറുപ്പക്കാർ കാണുന്നുവെന്ന് കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടുതൽ ഏകാഗ്രത ആവശ്യമുള്ള പല ജോലികളും ഇത്തരത്തിൽ ചെയ്യുന്നതാണ് നല്ലതെന്ന ഒരു വിലയിരുത്തലും ഇതിന് പിന്നിലുണ്ട്.
ഇന്ത്യയിൽ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിൽ യുവ പ്രൊഫഷണലുകൾ കൂടുതലും ഹൈബ്രിഡ് വർക്ക് രീതി പിന്തുടർന്ന് വരുന്നവരാണ്. ഈ രീതി ഏറ്റവും കൂടുതൽ പിന്തുടരാൻ സാധ്യതയുള്ളത് ജെൻ സിയാണെന്നാണ് സർവേയിൽ പുറത്തു വന്ന വിവരം.