ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടവും കടന്ന് ഫൈനലില്‍ കടന്നതോടെ ഇന്ത്യക്ക് ഇരട്ടി സന്തോഷം. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. അതിനൊപ്പം സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ മിന്നും പ്രകടനവും. 37 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറുമടക്കം 75 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ഒപ്പം കിടിലന്‍ രണ്ട് റെക്കോര്‍ഡുകളും.
ഒരു ഏഷ്യാ കപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 17 സിക്‌സറുകളാണ് അഭിഷേക് നേടിയത്. 2008 ല്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയുടെ പേരിലുണ്ടായിരുന്ന (14 സിക്‌സ്) റെക്കോര്‍ഡാണ് അഭിഷേക് തിരുത്തിയെഴുതിയത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ 15 ല്‍ അധികം സിക്‌സറുകള്‍ നേടുന്ന ഏകതാരവും അഭിഷേക് ശര്‍മയാണ്.
25 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ അഭിഷേക്, ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ 25 പന്തിലോ അതില്‍ താഴെയോ അഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. യുവ്‌രാജ് സിങ്ങിനെയാണ് ഈ നേട്ടത്തില്‍ അഭിഷേക് മറികടന്നത്. പട്ടികയില്‍ സൂര്യകുമാര്‍ യാദവും (7), രോഹിത് ശര്‍മയും (6) മാത്രമാണ് അഭിഷേകിന് മുന്നിലുള്ളത്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 169 വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ബംഗ്ലാദേശ് 127 ല്‍ പുറത്തായി. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റും നേടി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 168 റണ്‍സ് നേടി.
ഇന്ത്യയുടെ ജയത്തോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വ്യാഴാഴ്ച നടക്കുന്ന പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിലെ വിജയിയാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.