IMAGE: X
CRICKET

ഗുജറാത്ത് ടൈറ്റന്‍സ് ടീമിൻ്റെ ബസിന് തീപിടിച്ചു; അപകടം ഫൈനല്‍ കഴിഞ്ഞ് തൊട്ടുപിന്നാലെ

ഹോട്ടലിലേക്ക് താരങ്ങളുമായി മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

ഐപിഎല്‍ ഫൈനലിനു പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയക്ക്. ഫൈനല്‍ മത്സരത്തിനു ശേഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് താരങ്ങളുമായി മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.

ബസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുക കണ്ട ഉടന്‍ തന്നെ താരങ്ങളെ ബസില്‍ നിന്ന് സുരക്ഷിതമായി മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് കളിക്കാര്‍ ഒരു മണിക്കൂറോളം വഴിയരികില്‍ കാത്തു നില്‍ക്കേണ്ടി വന്നു.

ഞായറാഴ്ച നടന്ന ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സിന്, അതേ രാത്രിയിലുണ്ടായ ഈ സംഭവം ദുരിതം ഇരട്ടിയാക്കി. 19ാം സീസണിലെ കലാശപ്പോരില്‍ ഓള്‍റൗണ്ട് പ്രകടന മികവില്‍ ഗുജറാത്തിനെ മറുപടിയില്ലാത്ത വിധം നിശബ്ദരാക്കിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും ജേതാക്കളായത്. അഞ്ച് വിക്കറ്റിന്റെ ജയമാണ് ആര്‍സിബി നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. സ്‌കോര്‍, ഗുജറാത്ത് ടൈറ്റന്‍സ് - 155/8 (20), ആര്‍സിബി - 161/5 (18).

ഇതോടെ തുടരെ രണ്ട് സീസണുകളില്‍ ഐപിഎല്‍ ജേതാക്കളാകുന്ന മൂന്നാമത്തെ ടീമായും ആര്‍സിബി മാറി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സിനെ 155 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ശേഷം അനായാസമായാണ് ആര്‍സിബി വിജയലക്ഷ്യത്തിലേക്ക് കുതിച്ചെത്തിയത്.

42 പന്തില്‍ നിന്ന് 75 റണ്‍സെടുത്ത് അവസരത്തിനൊത്ത് ഉയര്‍ന്ന വിരാട് കോഹ്ലിയുടെ ബാറ്റിങ്ങാണ് ആര്‍സിബിക്ക് വീണ്ടും വിജയതിലകം സമ്മാനിച്ചത്. ഐപിഎല്ലിന്റെ തുടര്‍ച്ചയായ നാല് സീസണുകളില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യത്തെ കളിക്കാരനായും കോഹ്ലി മാറി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ആര്‍സിബി 18 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

SCROLL FOR NEXT