CRICKET

ഇതാണ് ത്രില്ലർ പോര്! ഡൽഹിയെ അവരുടെ തട്ടകത്തിൽ ഒരു റണ്ണിന് വീഴ്ത്തി ഗുജറാത്ത്

20 പന്തിൽ മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും അടക്കം ഡേവിഡ് മില്ലർ 41 റൺസുമായി പുറത്താകാതെ നിന്നു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന ത്രില്ലർ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റൺസിന് പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം നേടി ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് മുന്നോട്ടു വച്ച 210 റൺസിന് മറുപടിയായി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹിക്ക് 209 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

അവസാന ഓവറിൽ ജയിക്കാൻ ഡൽഹിക്ക് 13 റൺസ് വേണമെന്നിരിക്കെ 11 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് നിർണായക വിക്കറ്റുകൾ പിഴുതെടുത്ത പ്രസിദ്ധ് കൃഷ്ണയാണ് ഗുജറാത്തിൻ്റെ വിജയശിൽപ്പി. പ്രസിദ്ധ് കൃഷ്ണ മത്സരത്തിൽ രണ്ട് വിക്കറ്റ് നേടി. അവസാന പന്ത് നേരിട്ട മില്ലർക്ക് ലഭിച്ചത് ഒരു ഷോർട്ട് ബോളായിരുന്നു. പന്ത് ബാറ്റിൽ കൊള്ളാതെ വന്നതോടെ ബാറ്റർമാർ മത്സരം സമനിലയിലാക്കാൻ ഓടി... എന്നാൽ പന്ത് പിടിച്ചെടുത്ത വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലർ നേരിട്ടുള്ള ഏറിൽ കുൽദീപ് യാദവിനെ റണ്ണൗട്ടാക്കി. അതോടെ മത്സരം ഗുജറാത്ത് അവിശ്വസനീയ രീതിയിൽ ഒരു റൺസിന് വിജയിച്ചു.

20 പന്തിൽ മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും അടക്കം ഡേവിഡ് മില്ലർ 41 റൺസുമായി പുറത്താകാതെ നിന്നു. 52 പന്തിൽ നാല് സിക്സറും 11 ഫോറുകളും അടക്കം 92 റൺസ് വാരിയ കെ.എൽ. രാഹുലാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 24 പന്തിൽ ഒരു സിക്സറും നാല് ഫോറുകളും അടക്കം പതും നിസങ്ക 41 റൺസെടുത്തു. നാലോവറിൽ 17 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാൻ ഗുജറാത്തിനായി മികച്ച പ്രകടനം കാഴ്ച വച്ചു. റാഷിദ് തന്നെയാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതും.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഗുജറാത്തിനായി തിളങ്ങി.

ഗിൽ 45 പന്തിൽ അഞ്ച് സിക്‌സറും നാല് ഫോറുകളും അടക്കം 70 റൺസ് നേടി പുറത്തായി. ജോസ് ബട്ട്ലർ 27 പന്തിൽ അഞ്ച് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 52 റൺസ് നേടി പുറത്തായി. വാഷിംഗ്‌ടൺ സുന്ദർ 32 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 55 റൺസ് നേടിയും പുറത്തായി. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റ് നേടി.

SCROLL FOR NEXT