ലഖ്നൗ: ഐപിഎല്ലിലെ സൂപ്പർ സൺഡേ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ലഖ്നൗ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു.
ഗുജറാത്തിനായി നായകൻ ശുഭ്മാൻ ഗില്ലും (40 പന്തിൽ 56), ജോസ് ബട്ട്ലറും (37 പന്തിൽ 60) ഫിഫ്റ്റികളുമായി തിളങ്ങി. ലഖ്നൗ ബൗളർമാരായ മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, ദിഗ്‌വേഷ് റാത്തി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് ലഖ്നൗവിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ലഖ്നൗവിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ മാർഷിനെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻ്റെ കൈകളിലെത്തിച്ച് കഗീസോ റബാഡയാണ് ലഖ്നൗവിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്.
ലഖ്നൗ നിരയിൽ എയ്ഡൻ മാർക്രമിന് (21 പന്തിൽ 30) മാത്രമാണ് തിളങ്ങാനായത്. റിഷഭ് പന്ത് (18), നിക്കൊളാസ് പൂരൻ (19), അബ്ദുൾ സമദ് (18), കഴിഞ്ഞ മത്സരത്തിലെ സ്റ്റാർ മുകുൾ ചൗധരി (18) എന്നിവരെല്ലാം വേഗത്തിൽ പുറത്തായി.
ഗുജറാത്തിൻ്റെ പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ നേടി. പ്രസിദ്ധ് കൃഷ്ണയ്ക്ക് പുറമെ അശോക് ശർമ രണ്ട് വിക്കറ്റുകളും, റബാഡയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.