ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നമീബിയയെ 93 റൺസിന് തകർത്ത് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യത്തിലേക്കെത്താൻ കഴിയാതെ നമീബിയ 116 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു.
ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യയുടെ സ്കോർ ഉയർത്താൻ സഹായിച്ചത്. എട്ട് പന്തിൽ 22 റൺസ് എടുത്തെങ്കിലും സഞ്ജുവിന് പിന്നീട് സ്കോർ ഉയർത്താൻ സാധിച്ചില്ല. നമീബിയയ്ക്ക് വേണ്ടി ലോറൻ സ്റ്റീൻകാമ്പ് 29 റൺസും ഫ്രൈലിങ്ക് 22 റൺസും നേടി.
ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക്കും അക്സർ പട്ടേലും ചേർന്ന് രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. നമീബിയയ്ക്ക് വേണ്ടി ജർഹാർഡ് ഇറാസ്മസ് 4 വിക്കറ്റുകളാണ് വീഴ്ത്തിയത്.
മത്സരത്തിൽ ടോസ് നേടിയ നമീബിയ ആണ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചത്. 2021ലെ ലോകകപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യയും നമീബിയയും ഏറ്റുമുട്ടിയിട്ടുള്ളത്. അന്ന് ഇന്ത്യ ഒമ്പതു വിക്കറ്റിന് നമീബിയയെ തകർത്തിരുന്നു.