ദുബായ്: ഇന്ത്യ-പാകിസ്ഥാൻ ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ റണ്ണൊഴുകുമെന്ന് സൂചന. ഇന്ത്യ-ശ്രീലങ്ക സൂപ്പർ ഫോർ മത്സരം നടന്ന പിച്ചിൽ തന്നെയാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടവും നടക്കുകയെന്നാണ് റിപ്പോർട്ട്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ രണ്ടിന്നിങ്സുകളിലുമായി 400 റൺസിന് മുകളിൽ റൺസ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്.
ഏഷ്യ കപ്പ് ചരിത്രത്തിലെ ഒൻപതാം കിരീട നേട്ടത്തിലേക്കാണ് ഇന്ത്യ കണ്ണുവയ്ക്കുന്നത്. അതേസമയം, ഇന്ത്യയെ വീഴ്ത്തിയാൽ പാകിസ്ഥാന് മൂന്നാം ഏഷ്യ കിരീടമാകും സ്വന്തമാകുക. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്. സമീപകാലത്തൊന്നും ഈ ചിരവൈരികൾ ഇതുപോലെ നേർക്കുനേർ വന്നിട്ടില്ല.
എന്നാൽ ആദ്യ രണ്ട് പോരാട്ടങ്ങളും അനായാസം ജയിച്ചുകയറിയ നീലപ്പടയെ തോൽപ്പിക്കണമെങ്കിൽ പാക് താരങ്ങളിൽ നിന്ന് അസാമാന്യ പോരാട്ടം തന്നെ പ്രതീക്ഷിക്കേണ്ടി വരും. നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യ തന്നെ ജേതാക്കളാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.