CRICKET

ഇന്ത്യ vs സിംബാബ്‌വെ | ഓപ്പണറായി തിരിച്ചെത്തി സഞ്ജു സാംസൺ, ചെപ്പോക്കില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

അക്സർ പട്ടേലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ചെന്നൈ: ടി20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക പോരിന് ഇറങ്ങുന്ന ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ച് സിംബാബ്‌വെ. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന മാറ്റം. റിങ്കു സിങ്ങിന് പകരമാണ് സഞ്ജു ടീമിൽ തിരിച്ചെത്തിയത്.

വാഷിങ്ടൺ സുന്ദറിന് പകരം അക്സർ പട്ടേലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജു സാംസൺ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് വിവരം. പകരം ഇഷാൻ കിഷൻ മൂന്നാമനായി ക്രീസിലെത്തും. സൂര്യകുമാർ നാലാമനായി ക്രീസിലെത്തും. അഞ്ചാമനായാണ് തിലക് വർമ ക്രീസിൽ തിരിച്ചെത്തുക.

ജീവന്മരണ പോരാട്ടത്തില്‍ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി ഏഴിന് ചെന്നൈയിലെ ചെപ്പോക്കിലാണ് ഇന്നത്തെ മത്സരം. തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്താകും. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം അനിവാര്യമാണ്. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പന്‍ തോല്‍വി ഇന്ത്യയുടെ സെമി പ്രതീക്ഷകളെ തുലാസിലേക്കാണ് എത്തിച്ചിരിക്കുന്നത്. പ്രോട്ടീസിനെതിരെ തകര്‍ന്നടിഞ്ഞ ബാറ്റിങ്ങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ചെപ്പോക്കില്‍ സ്പിന്നിന് അനുകൂലമായ സാഹചര്യമായതിനാല്‍ വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിൻ്റേയും വരുൺ ചക്രവർത്തിയുടേയും സ്പെല്ലുകൾ നിർണായകമാകും. കഴിഞ്ഞ മത്സരത്തിൽ ഏറെ റൺസ് വഴങ്ങിയ വരുൺ ഇന്ന് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുവശത്ത് ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയും അട്ടിമറിച്ച സിംബാബ്‌വെ വെസ്റ്റ് ഇന്‍ഡീസിനെതിരെ വന്‍ തോല്‍വി വഴങ്ങിയാണ് ഇന്ത്യക്ക് മുന്നിലെത്തുന്നത്. ബൗളിങ്ങില്‍ മുസറബാനിയും ബാറ്റിംഗില്‍ വിസ്മയമാകുന്ന ബ്രയാന്‍ ബെന്നറ്റുമാണ് സിംബാബ്‌വെയുടെ കരുത്ത്.

ഇന്ത്യയുടെ ഓഫ് സ്പിന്നിലെ ദൗര്‍ബല്യം മുതലെടുക്കാന്‍ സിക്കന്ദര്‍ റാസയുടെയും കൈയ്യില്‍ ആയുധങ്ങളുണ്ട്. കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം. ഇതുവരെ ട്വന്റി 20യില്‍ 13 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 10 മത്സരങ്ങളില്‍ ഇന്ത്യയോടൊപ്പമായിരുന്നു ജയം. ചെന്നൈയിലെ മണ്ണില്‍ ഇന്ത്യയുടെ ഉജ്ജ്വലമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

SCROLL FOR NEXT