ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പത്തൊമ്പതാം സീസണിന് തുടക്കമായി ഒരാഴ്ചയിലേക്ക് കടക്കുമ്പോൾ പ്രകടന മികവിൽ മുന്നിലെത്തിയത് സഞ്ജു സാംസൻ്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസാണ്. സഞ്ജുവിൻ്റെ നിലവിലെ ടീമായ ചെന്നൈ സൂപ്പർ കിങ്സ് കനത്ത തോൽവിക്ക് പിന്നാലെ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ്.
ആദ്യ മത്സരത്തിൽ രാജസ്ഥാനോടേറ്റ എട്ട് വിക്കറ്റിൻ്റെ ഞെട്ടിക്കുന്ന തോൽവിയാണ് ചെന്നൈയുടെ നില പരിതാപകരമാക്കിയത്. -4.171 നെറ്റ് റൺറേറ്റിൻ്റെ അടിസ്ഥാനത്തിലാണ് ഒരു മാച്ച് തോറ്റ താഴേക്ക് വീണത്. നാളെ പഞ്ചാബ് കിങ്സുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. +4.171 നെറ്റ് റൺറേറ്റ് സ്വന്തമാക്കിയാണ് രാജസ്ഥാൻ ടേബിൾ ടോപ്പർമാരായത്.
പോയിൻ്റ് പട്ടികയിൽ രാജസ്ഥാന് പിറകെ രണ്ടാമതുള്ളത് നിലവിലെ ചാംപ്യന്മാരായ ആർസിബിയാണ്. സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് തകർത്താണ് ആർസിബി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. നിലവിൽ +2.907 നെറ്റ് റൺറേറ്റാണ് ആർസിബിക്ക് അനുഗ്രഹമായിരിക്കുന്നത്.
ബുധനാഴ്ചത്തെ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ ആറ് വിക്കറ്റിന് തകർത്ത ഡൽഹി ക്യാപിറ്റൽസാണ് പട്ടികയിൽ മൂന്നാമത്. +1.397 നെറ്റ് റൺറേറ്റാണ് മുംബൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാമതെത്താൻ ഡൽഹിയെ തുണച്ചത്.
പഞ്ചാബ് കിങ്സ് അഞ്ചാമതും ഗുജറാത്ത് ടൈറ്റൻസ് ആറാമതും തുടരുകയാണ്. ഇന്നത്തെ മത്സരത്തിൽ ആദ്യ ജയം തേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഇറങ്ങുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകീട്ട് 7.30നാണ് ആവേശപ്പോരാട്ടം. ഇവരിൽ ആര് ജയിച്ചാലും ഇന്ന് ആറാം സ്ഥാനത്തേക്ക് ഉയരും. മികച്ച മാർജിനിൽ ജയിച്ചാൽ നെറ്റ് റൺറേറ്റിലെ വെല്ലുവിളിയും മറികടക്കാം.