ലഖ്നൗ:ഐപിഎല്ലിലെ വാശിയേറിയ പോരാട്ടത്തിൽ ലഖ്നൗ സൂപ്പര്‍ ജയിന്റ്‌സിനെ 40 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് രാജസ്ഥാൻ വിജയത്തിലേക്ക് എത്തുന്നത്. രാജാസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം മറികടക്കാൻ സൂപ്പർ ജയിൻറ്സിന് കഴിഞ്ഞില്ല. ഇന്നത്തെ ജയത്തോടെ ഏഴ് മത്സരങ്ങളില്‍ 10 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നാല് പോയിന്റുമായി ലഖ്നൗ ഒമ്പതാം സ്ഥാനത്താണ്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്.
ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്റെ ടോപ് സ്‌കോറർ രവീന്ദ്ര ജഡേജയാണ് (29 പന്തില്‍ 43). മറ്റാര്‍ക്കും 25 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 159 റൺസ് നേടിയത്. പ്രതീക്ഷ നൽകിയ തുടക്കത്തിൽ രാജസ്ഥാൻ ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ (22) - വൈഭവ് സൂര്യവന്‍ഷി (8) സഖ്യത്തിലൂടെ 32 റണ്‍സ് ചേര്‍ത്തിരുന്നു.
എന്നാല്‍ മൂന്നാം ഓവറില്‍ ജയ്‌സ്വാളിനേയും ധ്രുവ് ജുറലിനേയും നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ സൂര്യവന്‍ഷിയും പുറത്തായി. നായകന്‍ റിയാന്‍ പരാഗ് 20, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 22- റണ്‍സുകൾക്ക് പുറത്തായി. അഞ്ചിന് 77 എന്ന നിലയിൽ പതറിനിന്ന രാജസ്ഥാനെ ഡോണോവന്‍ ഫെരേര, ശുഭം ദുബൈ എന്നിവരോട് ചേർന്ന് ജഡേജയാണ് 159 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ലഖ്നൗവിന് വേണ്ടി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വിതം വീഴ്ത്തി.
ലഖ്നൗവിന് വേണ്ടി മിച്ചല്‍ മാര്‍ഷിൻ്റേതാണ് മെച്ചപ്പെട്ട പ്രകടനം, 41 പന്തില്‍ 55 റൺസ്. നിക്കോളാസ് പുറന്‍ (22), ഹിമത് സിംഗ് (15) എന്നിവർ രണ്ടക്കം കടന്നെന്നുമാത്രം. ആയുഷ് ബദോനി, റിഷഭ് പന്ത്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ പൂജ്യത്തിന് മടങ്ങി. പിന്നീട് ഒന്നിന് പുറകേ ഒന്നായി മുകുള്‍ ചൗധരി (7), മുഹമ്മദ് ഷമി (6), മായങ്ക യാദവ് (5), മുഹ്‌സിന്‍ ഖാന്‍ (0) എന്നിവരും മടങ്ങിയതോടെ ലഖ്നൗ കളി വിട്ടു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.