ധർമശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് 23 റണ്‍സിന് തോറ്റതോടെ പഞ്ചാബ് കിങ്‌സിൻ്റെ പ്ലേ ഓഫ് സാധ്യതകൾ അടയുന്നു. സീസണിൻ്റെ തുടക്കത്തിൽ അപരാജിത കുതിപ്പ് നടത്തിയ ശ്രേയസ് അയ്യരുടെ ടീം തുടർച്ചയായ ആറാം തോൽവി വഴങ്ങിയാണ് സീസണിൽ നാണംകെട്ട് മടങ്ങാനൊരുങ്ങുന്നത്.
അതേസമയം, 19ാം സീസണിൽ ആദ്യമായി പ്ലേ ഓഫിലെത്തുന്ന ടീമായി ആർസിബി മാറി. നിലവിലെ ചാംപ്യന്മാരായ ആർസിബി ഇത് പതിനൊന്നാമത്തെ തവണയാണ് ഐപിഎല്ലിലെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കുന്നത്. പട്ടികയിൽ ഒന്നാമതുള്ള ആർസിബിയോട് മത്സരത്തിൻ്റെ ഒരു ഘട്ടത്തിലും പിടിച്ചുനില്‍ക്കാൻ പഞ്ചാബ് താരങ്ങൾക്കായില്ല.
മാച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബിക്ക് വേണ്ടി വെങ്കിടേഷ് അയ്യര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 40 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. വിരാട് കോഹ്ലി അര്‍ധ സെഞ്ചുറി നേടി. 37 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്. ദേവ്ദത്ത് പടിക്കല്‍ (45), ടിം ഡേവിഡ് (28) എന്നിവരും തിളങ്ങി. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു. യൂസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിന് ഇറങ്ങിയ പഞ്ചാബിനായി ശശാങ്ക് സിങ് (27 പന്തിൽ 56) മാത്രമാണ് നന്നായി ബാറ്റു വീശിയത്. കൂപ്പര്‍ കോണോളിയും (37), സുയാന്‍ഷ് ഷെഡ്‌ജെയും (35), മാര്‍ക്കസ് സ്‌റ്റോയ്‌നിസും (37) പൊരുതിയെങ്കിലും വേഗം കുറവായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും (0), പ്രഭ്‌സിമ്രന്‍ സിങ്ങും (2) ഒപ്പം നായകന്‍ ശ്രേയസ് അയ്യരും (1) വീണ്ടും നിരാശപ്പെടുത്തി.
ആര്‍സിബിക്കായി റാസിഖ് സലാം മൂന്നും, ഭുവനേശ്വര്‍ കുമാര്‍ രണ്ടും, ജോഷ് ഹേസില്‍വുഡ്, സുയാഷ് ശര്‍മ, റൊമാരിയോ ഷെപ്പേർഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.