മുംബൈ: വാംഖഡെയിൽ നടന്ന രണ്ടാമത്തെ സൂപ്പർ സൺഡേ പോരിൽ നേടിയ 18 റൺസ് ജയത്തോടെ പോയിൻ്റ് ടേബിളിലെ മൂന്നാം സ്ഥാനം നിലനിർത്തി ആർസിബി. നിർണായക മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെയാണ് ആർസിബി തകർത്തത്. നാല് മത്സരങ്ങൾ വീതം കളിച്ചപ്പോൾ 8 പോയിൻ്റുമായി രാജസ്ഥാൻ റോയൽസാണ് ഇപ്പോൾ ഒന്നാമത്. 7 പോയിൻ്റുമായി പഞ്ചാബ് കിങ്സ് രണ്ടാമതും ആറ് പോയിൻ്റോടെ ആർസിബി മൂന്നാം സ്ഥാനത്തും തുടരുകയാണ്.
വാംഖഡെയിൽ ടോസ് നേടി ആർസിബിയെ ആദ്യം ബാറ്റിങ്ങിന് അയക്കാനുള്ള ഹാർദിക്കിൻ്റെ തീരുമാനം പിഴയ്ക്കുന്നതാണ് കണ്ടത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഫിൽ സോൾട്ടും വിരാട് കോഹ്ലിയും ചേർന്ന് 65 പന്തിൽ നിന്ന് വാരിയത് 120 റൺസായിരുന്നു. 36 പന്തിൽ നിന്ന് 78 റൺസെടുത്ത ഫിൽ സോൾട്ട് സ്ഫോടനാത്മകമായ തുടക്കമാണ് ചെമ്പടയ്ക്ക് സമ്മാനിച്ചത്. 6 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു ആർസിബിയുടെ ഇന്നിങ്സ്.
ആർസിബി നിരയിൽ മൂന്ന് താരങ്ങളാണ് അർധസെഞ്ച്വറി കണ്ടെത്തിയത്. വിരാട് കോഹ്ലി (38 പന്തിൽ 50), ക്യാപ്റ്റൻ രജത് പടിദാർ (20 പന്തിൽ 53) എന്നിവരും ഫിഫ്റ്റി തികച്ചു. പുറത്താകാതെ 16 പന്തിൽ നിന്ന് 34 റൺസെടുത്ത ടിം ഡേവിഡും ടീം സ്കോർ 240 കടത്തി.
അതേസമയം, മറുപടി ഇന്നിങ്സിൽ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഷെർഫെയ്ൻ റുഥർഫോർഡ് (31 പന്തിൽ 71), ഹാർദിക് പാണ്ഡ്യ (22 പന്തിൽ 40), റയാൻ റിക്കൽട്ടൺ (22 പന്തിൽ 37), സൂര്യകുമാർ യാദവ് (33) എന്നിവർ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും നിർണായക ഇടവേളകളിൽ വിക്കറ്റുകൾ പിഴുതെടുത്ത ആർസിബി അവരെ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു.
ആർസിബി ബൗളർമാരിൽ സുയാഷ് ശർമ രണ്ടും ഭുവിയും ഡഫിയും ക്രുണാൽ പാണ്ഡ്യയും ഓരോ വീതം വിക്കറ്റെടുത്തു. റയാൻ റിക്കൽട്ടണും രോഹിത് ശർമയും ചേർന്ന് 57 റൺസിൻ്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും അത് മുതലെടുക്കാൻ പിന്നീട് വന്നവർക്കായില്ല.