ലഖ്നൗ സൂപ്പർ ജയൻ്റ്സിനായി ഓപ്പണറായെത്തിയ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ റിഷഭ് പന്തിനെ കാത്തിരുന്നത് ദൗർഭാഗ്യം. മിച്ചെൽ മാർഷിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തു തുടങ്ങിയ പന്തിന് മൂന്ന് ഓവർ വരെയാണ് ക്രീസിൽ തുടരാനായത്. സ്കോർ ബോർഡിൽ 2.5 ഓവറിൽ 19 എന്ന നിലയിൽ ബാറ്റിങ് തുടരവെയാണ് മുകേഷ് കുമാറിൻ്റെ പന്തിൽ റിഷഭ് പന്ത് റണ്ണൗട്ടായത്.
മൂന്നാം ഓവറിലെ അവസാന പന്തിൽ സ്ട്രെയ്റ്റ് ഡ്രൈവിന് മിച്ചെൽ മാർഷ് ശ്രമിക്കുന്നു. വായുവിൽ ഉയർന്ന് പറക്കുന്ന പന്തിലേക്ക് കയ്യെത്തിച്ച് പിടിക്കാൻ മുകേഷ് കുമാർ ശ്രമിച്ചെങ്കിലും പന്ത് നേരെ കയ്യിലുരസി നോൺ സ്ട്രൈക്കിങ് എൻഡിലെ സ്റ്റംപിലാണ് പതിച്ചത്. അപ്പോൾ 9 പന്തിൽ നിന്ന് 7 റൺസുമായി ബാറ്റ് ചെയ്തിരുന്ന ലഖ്നൗ നായകന് തലതാഴ്ത്തി പവലിയനിലേക്ക് തിരിച്ചുനടക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. 77.78 സ്ട്രൈക്ക് റേറ്റിൽ പതിയെ തുടങ്ങിയ പന്തിന് ഇതിനിടയിൽ ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്.
നിസ്സഹായത നിറഞ്ഞ ചെറു പുഞ്ചിരിയോടെ കളം വിടുന്ന പന്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഒരു സെഞ്ച്വറി നേടിയെങ്കിലും ഭൂരിഭാഗം മത്സരങ്ങളിലും പന്ത് നിറംമങ്ങിയിരുന്നു.
ലഖ്നൗ സൂപ്പർ ജയൻ്റ്സ് 27 കോടി രൂപയെറിഞ്ഞ് മെഗാ താരലേലത്തിൽ റാഞ്ചിയതാണ് പന്തിനെ. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർപിഎസ്‌ജി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ സഞ്ജീവ് ഗോയങ്കയാണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ഉടമ. ഐഎസ്എൽ ഫുട്‌ബോൾ ടീമായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സിൻ്റേയും ഉടമയാണ് അദ്ദേഹം. ഇക്കുറി പുതിയ റെഡ് ആൻഡ് ബ്ലൂ കോംപിനേഷനിലുള്ള ജേഴ്സിയിലാണ് ഉത്തർപ്രദേശിൽ നിന്നുള്ള ടീം മത്സരിക്കുന്നത്.