തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആദ്യ മത്സരത്തിന് പിന്നാലെ സഞ്ജു സാംസണിൻ്റെ ബാറ്റിങ് പൊസിഷനെ കുറിച്ച് ചർച്ചകൾ ഉയരുന്നു. കെസിഎല്ലിൽ ഓപ്പണർ സ്ഥാനത്ത് നിന്ന് സഞ്ജു അഞ്ചാം സ്ഥാനത്തേക്ക് മാറിയിരുന്നു. മലയാളി താരം ഏഷ്യാ കപ്പിനായി തയ്യാറെടുക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൽ തൻ്റെ ഓപ്പണർ സ്ഥാനം വിട്ടുകൊടുത്താണ് സഞ്ജു ഇത്തവണ കളിക്കാനിറങ്ങിയത്. ഏഷ്യ കപ്പിന് മുന്നോടിയായി പുതിയ ബാറ്റിങ്ങ് പൊസിഷനിൽ ഇറങ്ങിയതാണ് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയത്. വിനൂപ് മനോഹരൻ, ജോബിൻ എന്നിവർക്കാണ് കൊച്ചി ടീമിലെ ഓപ്പണിങ് ചുമതല സഞ്ജു സാംസൺ വിട്ടുനൽകിയത്.
അതേസമയം, സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കും മുമ്പേ കളി അവസാനിച്ചിരുന്നു. എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് കൊച്ചി സ്വന്തമാക്കിയത്. സഹോദരനും ക്യാപ്റ്റനുമായ സാലി സാംസൺ അർധസെഞ്ച്വറി നേടിയതോടെ 11.5 ഓവറിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് വിജയം നേടി. ഏഷ്യ കപ്പ് ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായതിനാലാണ് സഞ്ജുവിൻ്റെ ഈ മാറ്റം എന്നാണ് സൂചന.
ഏഷ്യ കപ്പ് മത്സരങ്ങളിൽ മൂന്ന്, നാല് നമ്പറുകളിൽ യഥാക്രമം തിലക് വർമയും സൂര്യകുമാർ യാദവുമാണ് ബാറ്റിങ്ങിനിറങ്ങുന്നത്. ഇന്ത്യൻ ടി20 ടീമിന് വേണ്ടി ഓപ്പണറായി ഇറങ്ങുന്ന മലയാളി താരത്തിന് ശുഭ്മാൻ ഗില്ലിൻ്റെ വരവോടെ ഈ സ്ഥാനം നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജു അഞ്ചാം നമ്പറിൽ ഇറങ്ങാനാണ് ശ്രമിക്കുന്നത്.
നിലവിൽ അഞ്ചാം സ്ഥാനത്തേക്ക് സഞ്ജുവിന് വെല്ലുവിളി ഉയർത്തുന്നത് ജിതേഷ് ശർമയാണ്. പഞ്ചാബ് കിംഗ്സ്,റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുളള താരമാണ് ജിതേഷ് ശർമ. 2025 സീസണിൽ 176.35 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 261 റൺസും താരം നേടിയിട്ടുണ്ട്.
ഇന്ത്യൻ ടീമിൽ മുമ്പ് അഞ്ചാം നമ്പറിൽ കളിച്ചപ്പോൾ സഞ്ജുവിന് ആകെ അഞ്ച് മത്സരങ്ങിൽ നിന്ന് 131.91 സ്ട്രൈക്ക് റേറ്റിൽ 62 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യൻ പ്രിമീയർ ലീഗിൽ ഈ സ്ഥാനത്ത് മൂന്ന് തവണ ബാറ്റ് ചെയ്തപ്പോൾ ആകെ 34 റൺസാണ് നേടാനായത്. നിലവിലെ സ്ഥിതിയിൽ സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിലെ സ്ഥാനമുറപ്പിക്കാൻ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനം നിർണായകമായിരിക്കും.
സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിംഗ് എന്നിവരടങ്ങിയതാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടി20 ടീം. പ്രസിദ്ധ് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ എന്നിവരെ സ്റ്റാൻഡ് ബൈ ആയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.