CRICKET

"തലമുറയിലെ അപൂര്‍വ പ്രതിഭയാണ് അദ്ദേഹം, എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന്"; വൈറലായി സഞ്ജുവിന്റെ വാക്കുകള്‍

അവസാന ഘട്ടത്തിലെ ബൂംറയുടെ മാസ്മരിക ബൗളിങ്ങാണ് കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ കിടിലന്‍ പ്രകടനത്തിലൂടെ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് സഞ്ജു സാംസണ്‍ ആയിരുന്നു. എന്നാല്‍, തന്നേക്കാള്‍ ആ അംഗീകാരം അര്‍ഹിക്കുന്ന മറ്റൊരു താരം ടീമിലുണ്ടെന്ന് പറയുകയാണ് താരം.

തനിക്ക് ലഭിച്ച പ്ലേയര്‍ ഓഫ് ദി മാച്ച് അംഗീകാരം ജസ്പ്രീത് ബൂംറയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും സഞ്ജു പറഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയത്തിന്റെ വക്കില്‍ വരെ എത്തിയായിരുന്നു ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചത്.

വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം വിയര്‍ത്തപ്പോള്‍ ബൂംറ മാത്രം വേറിട്ടു നിന്നു. വെറും 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മികച്ച പ്രകടനം നടത്തി. മത്സരത്തിന്റെ അവസാന ഘട്ടത്തിലെ ബൂംറയുടെ മാസ്മരിക ബൗളിങ്ങാണ് കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചത്.

42 പന്തില്‍ 89 റണ്‍സെടുത്ത് ഇന്ത്യയുടെ 253/7 എന്ന കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത് സഞ്ജുവായിരുന്നു. എങ്കിലും, ഈ പുരസ്‌കാരം യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നത് ബൂംറയാണെന്ന് സഞ്ജു പറഞ്ഞു. ബൂംറയുടെ ആ മികച്ച ബൗളിങ് പ്രകടനം ഇല്ലായിരുന്നെങ്കില്‍ താന്‍ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് വാങ്ങാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

ബൂംറയെ പ്രശംസിച്ചുള്ള സഞ്ജുവിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. "എല്ലാ ക്രെഡിറ്റും ബൂംറയ്ക്കാണ്. അദ്ദേഹം ലോകോത്തര താരമാണ്. തലമുറയിലെ അപൂര്‍വ പ്രതിഭ. അതാണ് അവസാന മത്സരത്തില്‍ അദ്ദേഹം കാഴ്ചവെച്ചത്. യഥാര്‍ഥത്തില്‍ പ്ലേയര്‍ ഓഫ് ദി മാച്ച് ആകേണ്ടിയിരുന്നത് അദ്ദേഹമാണ്".

ഡെത്ത് ഓവറില്‍ അങ്ങനെ ബൗള്‍ ചെയ്തിരുന്നില്ലെങ്കില്‍ തനിക്ക് കളി മറ്റൊന്നാകുമായിരുന്നു. ബൗളര്‍മാര്‍ക്കാണ് എല്ലാ ക്രെഡിറ്റും. ഏറ്റവും സമ്മര്‍ദമുള്ള സമയത്തും അവര്‍ പതറാതെ ഉറച്ചു നിന്നുവെന്നും സഞ്ജു പറഞ്ഞു.

SCROLL FOR NEXT