CRICKET

India vs Zimbabwe | സഞ്ജു തുടങ്ങിവച്ചു, തകർത്തടിച്ച് അഭിഷേകും ഹാർദിക്കും തിലകും; ലോകകപ്പിലെ റെക്കോർഡ് സ്കോറുമായി ഇന്ത്യൻ തിരിച്ചുവരവ്

15 പന്തിൽ നിന്ന് 24 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ചെന്നൈ: ടി20 ലോകകപ്പില്‍ സൂപ്പർ 8 മത്സരത്തിൽ സിംബാബ്‌വെക്ക് മുന്നിൽ റൺമല ഉയർത്തി ഇന്ത്യ. നിശ്ചിത 20 ഓവറിൽ 256/4 റൺസാണ് നീലപ്പട അടിച്ചുകൂട്ടിയത്. ഇന്ത്യൻ ബാറ്റർമാരെല്ലാം തിളങ്ങിയ മത്സരത്തിൽ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്കോറും പിറന്നു. 17 സിക്സറുകൾ പിറന്ന മത്സരത്തിൽ പുതിയ റെക്കോർഡും പിറന്നു.

സഞ്ജു-അഭിഷേക് ഓപ്പണിങ് സഖ്യം സമ്മാനിച്ച 48 റൺസ് ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്നിങ്സിൽ നിർണായകമായത്. അഭിഷേക് ശർമയുടെ ഫിഫ്റ്റി നേടി ഫോമിലേക്ക് തിരിച്ചെത്തുന്നതും കാണാനായി. ഹാർദിക് പാണ്ഡ്യ വാലറ്റത്ത് 23 പന്തിൽ വെടിക്കെട്ട് ഫിഫ്റ്റി നേടി സ്കോർ 250 കടത്തി.

നേരത്തെ ടീം ഇന്ത്യക്ക് മിന്നൽപ്പിണർ തുടക്കം സമ്മാനിച്ചാണ് സഞ്ജു സാംസൺ മടങ്ങിയത്. 15 പന്തിൽ നിന്ന് 24 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് സഞ്ജു പുറത്തായത്. രണ്ട് സിക്സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്. മുസറബാനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു സ്ലോ ബോൾ തൂക്കിയടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത്. മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സഞ്ജു വീണ്ടും പരാജയപ്പെട്ടത് ചെപ്പോക്കിലെ ആരാധകർക്ക് നിരാശ സമ്മാനിച്ചു.

നേരത്തെ റിച്ചാർഡ് എൻഗാരവ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ഓഫ് സൈഡിലേക്ക് സിക്സർ പറത്തിയാണ് സഞ്ജു തുടങ്ങിയത്. ആദ്യ സിക്സർ ബാക്ക് ഫൂട്ടിലാണെങ്കിൽ രണ്ടാം സിക്സർ ഫ്രണ്ട് ഫൂട്ടിൽ നിന്നാണ് പിറന്നത്. ആദ്യ ഓവറിൽ സഞ്ജുവിൻ്റെ ബാറ്റിൽ നിന്ന് 13 റൺസാണ് പിറന്നത്. മുസറബാനി എറിഞ്ഞ രണ്ടാം ഓവറിൽ 10 റൺസും പിറന്നു. ടിനോടെൻഡ മപോസ എറിഞ്ഞ മൂന്നാം ഓവറിൽ ഇന്ത്യ 23 റൺസ് വാരി.

ഇഷാൻ കിഷനെ (24 പന്തിൽ 38) സിക്കന്ദർ റാസയുടെ പന്തിൽ എൻഗാരവ ക്യാച്ചെടുത്ത് പുറത്താക്കി. അർധസെഞ്ച്വറി നേടിയ അഭിഷേക് ശർമയെ (30 പന്തിൽ 55) മപോസയുടെ പന്തിൽ സിക്കന്ദർ റാസ ക്യച്ചെടുത്ത് പുറത്താക്കി. സൂര്യകുമാർ യാദവിനെ (13 പന്തിൽ 33) റിച്ചാർഡ് എൻഗാരവ പുറത്താക്കി. ഹാർദിക് പാണ്ഡ്യ (23 പന്തിൽ 50), തിലക് വർമ (16 പന്തിൽ 44) എന്നിവർ വാലറ്റത്ത് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.

സെമി സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മാച്ചിൽ ഇന്ത്യയെ സിംബാബ്‌വെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ തിരിച്ചെത്തിയതും അക്സർ പട്ടേൽ മടങ്ങിയെത്തിയതും ടീമിനെ കൂടുതൽ ശക്തമാക്കി.

ചെപ്പോക്കില്‍ സ്പിന്നിന് അനുകൂലമായ സാഹചര്യമായതിനാല്‍ വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിൻ്റേയും വരുൺ ചക്രവർത്തിയുടേയും സ്പെല്ലുകൾ നിർണായകമാകും. കഴിഞ്ഞ മത്സരത്തിൽ ഏറെ റൺസ് വഴങ്ങിയ വരുൺ ഇന്ന് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുവശത്ത് ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയും അട്ടിമറിച്ച സിംബാബ്‌വെ വെസ്റ്റ് ഇന്‍ഡീസിനെതിരെ വന്‍ തോല്‍വി വഴങ്ങിയാണ് ഇന്ത്യക്ക് മുന്നിലെത്തുന്നത്. ബൗളിങ്ങില്‍ മുസറബാനിയും ബാറ്റിംഗില്‍ വിസ്മയമാകുന്ന ബ്രയാന്‍ ബെന്നറ്റുമാണ് സിംബാബ്‌വെയുടെ കരുത്ത്.

ഇന്ത്യയുടെ ഓഫ് സ്പിന്നിലെ ദൗര്‍ബല്യം മുതലെടുക്കാന്‍ സിക്കന്ദര്‍ റാസയുടെയും കൈയ്യില്‍ ആയുധങ്ങളുണ്ട്. കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം. ഇതുവരെ ട്വന്റി 20യില്‍ 13 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 10 മത്സരങ്ങളില്‍ ഇന്ത്യയോടൊപ്പമായിരുന്നു ജയം. ചെന്നൈയിലെ മണ്ണില്‍ ഇന്ത്യയുടെ ഉജ്ജ്വലമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

SCROLL FOR NEXT