എഡ്‌ജ്ബാസ്റ്റണിൽ സന്ദർശകരായ ഇന്ത്യക്ക് വ്യക്തമായ ലീഡ് സമ്മാനിച്ച് നായകൻ ശുഭ്മാൻ ഗില്ലിൻ്റെ കൊണ്ടാട്ടം. നായകനെന്ന നിലയിൽ കളിച്ച നാല് ഇന്നിങ്സുകളിൽ മൂന്നിലും സെഞ്ച്വറി നേടാൻ ഗില്ലിനായി. ഇതിനോടകം ഈ പരമ്പരയിൽ അഞ്ഞൂറിന് മുകളിൽ റൺസ് നേടാനും ഗില്ലിന് കഴിഞ്ഞു.
രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിങ്സിൽ 130 പന്തിലാണ് ഗിൽ ശതകം പൂർത്തിയാക്കിയത്. നാലാം ദിനം ടീ ബ്രേക്കിന് പിരിയുമ്പോൾ ഇന്ത്യ 304/4 എന്ന ശക്തമായ നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ലീഡ് 484 ആയി.
നിരവധി പുതിയ റെക്കോർഡുകളും ഇന്ത്യൻ നായകൻ സ്വന്തം പേരിൽ കുറിച്ചു. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മാച്ചിലെ ഒരിന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും മറ്റൊരു ഇന്നിങ്സിൽ സെഞ്ച്വറിയും നേടുന്ന ആദ്യത്തെ ക്യാപ്റ്റനായി ഗിൽ മാറി.
ടെസ്റ്റിൽ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് അദ്ദേഹം.
സുനിൽ ഗവാസ്കർ vs വിൻഡീസ്, കൊൽക്കത്ത, 1978
വിരാട് കോഹ്‌ലി vs ഓസ്ട്രേലിയ, അഡ്‌ലെയ്ഡ്, 2014
ശുഭ്മാൻ ഗിൽ vs ഇംഗ്ലണ്ട്, എഡ്ജ്ബാസ്റ്റൺ, 2025
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു മാച്ചിലെ ഒരിന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും മറ്റൊരു ഇന്നിങ്സിൽ സെഞ്ച്വറിയും നേടുന്ന ഒമ്പതാമത്തെ കളിക്കാരനായും ശുഭ്മാൻ ഗിൽ മാറി.
നായകനെന്ന നിലയിൽ കളിക്കുന്ന ആദ്യ രണ്ട് ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്സുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം കളിക്കാരനാണ് ഗിൽ. ഈ നേട്ടം മുമ്പ് ഇന്ത്യക്കാരനായ വിരാട് കോഹ്‌ലി മാത്രമാണ് സ്വന്തമാക്കിയിരുന്നത്.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നായകനെന്ന നിലയിൽ അരങ്ങേറിയ മറ്റ് ഏഴു പേർക്കും ആദ്യ രണ്ട് ടെസ്റ്റുകളിൽ രണ്ട് വീതം സെഞ്ച്വറികൾ മാത്രമാണ് നേടാനായത്. വിജയ് ഹസാരെ, ജാക്കി മക്ഗ്ലൂ, ഗ്രെഗ് ചാപ്പൽ, സുനിൽ ഗവാസ്കർ, അലിസ്റ്റർ കുക്ക്, സ്റ്റീവൻ സ്മിത്ത്, ധനഞ്ജയ ഡിസിൽവ.