ഐസിസി ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക സൂപ്പർ എട്ടിൽ കടന്നു. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ മുന്നോട്ട് വെച്ച 182 റൺസ് വിജയലക്ഷ്യം 12 പന്തുകൾ ബാക്കി നിൽക്കെ അനായാസം മറികടന്നാണ് ശ്രീലങ്കയുടെ ജയം. ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ച്വറി നേടിയ ശ്രീലങ്കൻ ഓപ്പണർ പാതും നിസങ്കയുടെ പ്രകടനമാണ് ശ്രീലങ്കയെ അനായാസ വിജയത്തിലേക്കത്തിച്ചത്.
52 പന്തുകളിൽ അഞ്ചു സിക്സിൻ്റേയും 10 ബൗണ്ടറികളുടേയും അകമ്പടിയോടെയായിരുന്നു നിസങ്കയുടെ സെഞ്ച്വറി. ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്ഥാൻ്റെ ഉമർ അക്മൽ നേടിയ 94 റൺസ് എന്ന സ്കോർ മറികടന്നാണ് നിസങ്ക ചരിത്രം കുറിച്ചത്. ടി20 ക്രിക്കറ്റിൽ ശ്രീലങ്കൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന സ്വന്തം റെക്കോർഡിനൊപ്പം വീണ്ടുമെത്തി.
ഓപ്പണർമാരുടെ മികച്ച പ്രകടനം തുടരാൻ കഴിയാതിരുന്നതാണ് ഓസ്ട്രേലിയ പ്രതിരോധത്തിലാവാൻ കാരണം. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണതും ഓസ്ട്രേലിയയ്ക്ക് സ്കോർ ഉയർത്തുന്നതിന് തടസ്സമായി. 27 പന്തിൽ 54 റൺസ് നേടിയ മിച്ചൽ മാർഷും 29 പന്തിൽ 56 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ് ഓസ്ട്രേലിയയ്ക്കായി മികച്ച സ്കോർ നേടിയത്.