മുംബൈ: യുഎസ്എക്കെതിരായ ആദ്യ ടി20 ലോകകപ്പ് മത്സരവിജയത്തിൽ വിജയശിൽപ്പിയായി മാറിയതിന് പിന്നാലെ ഇന്ത്യൻ ടീമിൻ്റെ പിന്നാമ്പുറത്തെ രഹസ്യ പ്ലാനിങ്ങുകൾ എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീം 77/6 എന്ന നിലയിൽ തകർച്ച നേരിട്ട ഘട്ടത്തിൽ 20 ഓവറും ബാറ്റ് ചെയ്യാൻ ഒരു ബാറ്റർ വേണമെന്ന് തനിക്ക് മനസിലായിരുന്നു. വാംഖഡെയിലെ പിച്ചിൽ ഒരിക്കലും 180-190 റൺസ് പിറക്കുമെന്ന് തോന്നിയിരുന്നില്ല. പരമാവധി 140 റൺസ് പിറക്കുന്ന പിച്ചാണെന്നാണ് തോന്നിയത്. 14 ഓവറിന് ശേഷമുള്ള ഇടവേളയിൽ കോച്ച് ഗൗതം ഗംഭീറും തന്നോട് ഇതേ കാര്യമാണ് പറഞ്ഞതെന്നും സൂര്യകുമാർ വെളിപ്പെടുത്തി.
"അവസാനം വരെ ബാറ്റ് ചെയ്യാൻ ശ്രമിക്കണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങൾക്ക് അത് അനായാസം നേടാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം നൽകി. ഏറ്റവും പ്രധാനമായ കാര്യം, ഞാൻ മുംബൈയിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ ധാരാളം കളിച്ചിട്ടുണ്ട്. അതുകൊണ്ട് സമാനമായ വിക്കറ്റുകളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് എനിക്ക് നന്നായി അറിയാം," ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
"ആറ് വിക്കറ്റിന് 77 എന്ന നിലയിൽ ബാറ്റിങ് തുടരുമ്പോൾ ഞങ്ങൾ വലിയ സമ്മർദ്ദത്തിലായിരുന്നു. അവസാനം വരെ ബാറ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ആ സമയത്ത് ആരാണ് പന്തെറിയാൻ പോകുന്നതെന്നും, എത്ര പന്തുകൾ ശേഷിക്കുന്നുണ്ടെന്നും ഞാൻ ശ്രദ്ധിച്ചിരുന്നു. ആ ഘട്ടത്തിൽ എൻ്റെ പക്കലുള്ള നല്ല ഷോട്ടുകൾ കളിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ," സൂര്യകുമാർ പറഞ്ഞു.
"ഞാൻ ഇവിടെ ആസാദ് മൈതാനിയിൽ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇന്നത്തെ പിച്ച് സാധാരണ മുംബൈയിൽ ഉള്ളതിൽ നിന്ന് ഇത് അൽപ്പം വ്യത്യസ്തമായിരുന്നു. ഞങ്ങൾ ഉണർന്നപ്പോൾ അധികം വെയിൽ ഉണ്ടായിരുന്നില്ല. ആവശ്യത്തിന് സൂര്യപ്രകാശവും ഇല്ലായിരുന്നു. ഞാൻ ക്യൂറേറ്ററെ വല്ലാതെ കുറ്റപ്പെടുത്തുന്നില്ല. ഞങ്ങൾക്ക് കുറച്ചുകൂടി നന്നായി ബാറ്റ് ചെയ്യാമായിരുന്നു. സാരമില്ല, ഞങ്ങൾക്ക് വിശ്രമിക്കാൻ അഞ്ച് ദിവസമുണ്ട്. വാഷിങ്ടൺ സുന്ദർ ഡൽഹിയിൽ ഞങ്ങളോടൊപ്പം ചേരും. ബുംറയ്ക്ക് കടുത്ത പനി ഉണ്ടായിരുന്നു. ഇവിടുത്തെ മഞ്ഞുമൂടിയ കാലാവസ്ഥ കാരണം അഭിഷേക് ശർമയ്ക്കും ചെറിയ തോതിൽ പനി ഉണ്ടായിരുന്നു," മത്സര ശേഷം സൂര്യകുമാർ യാദവ് വ്യക്തമാക്കി.