മുംബൈ: യുഎസ്എയുടെ മാസ്മരിക ബൗളിങ് പ്രകടനങ്ങൾക്ക് ഇടയിലും കൂസലില്ലാതെ ബാറ്റ് വീശി ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും കരകയറ്റിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് അഭിനന്ദന പ്രവാഹം. സോഷ്യൽ മീഡിയയിൽ അടക്കം രക്ഷകനെന്ന വിളിപ്പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്.
നിലവിലെ ജേതാക്കൾ എന്ന തലക്കനവുമായി ലോകകപ്പിനെത്തിയ ഇന്ത്യൻ ടീമിന് ഉചിതമായൊരു ഷോക്ക് ട്രീറ്റ്‌മെൻ്റാണ് യുഎസ്എ ബൗളർമാർ കരുതിവച്ചിരുന്നത്. കൂറ്റനടികൾക്ക് പേര് കേട്ട അഭിഷേക് യാദവും ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയും റിങ്കു സിങ്ങുമെല്ലാം പരാജയപ്പെട്ടിടത്താണ് ക്ഷമയോടെ കാത്തിരുന്ന് സൂര്യ ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
സൂര്യയുടെ സ്വന്തം നാടായ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഈ വീരോചിതമായ ഇന്നിങ്സ് എന്നത് ശ്രദ്ധേയമാണ്. തുടക്കത്തിൽ 23 പന്തിൽ നിന്ന് 21 റൺസെടുത്ത് നിന്ന സൂര്യ അവസാന ഓവറുകളിൽ അക്സർ പട്ടേലിനെയും മറ്റു വാലറ്റക്കാരെയും കൂട്ടുപിടിച്ച് ഇന്ത്യ സ്കോർ 160 കടത്തുകയായിരുന്നു.
171.43 സ്ട്രൈക്ക് റേറ്റിൽ, 49 പന്തിൽ നിന്ന് നാല് പടുകൂറ്റൻ സിക്സറുകളും 10 ബൗണ്ടറികളും സഹിതമാണ് സൂര്യ 84 റൺസ് അടിച്ചെടുത്തത്. മാസങ്ങളോളം ഫോമില്ലാതെ ടീമിൽ തുടർന്നതിന് വലിയ തോതിൽ പഴികേട്ട താരമാണ് സൂര്യകുമാർ. എന്നാൽ വാംഖഡെയിൽ ക്ഷമയോടെ പിടിച്ചുനിന്ന താരം അവസാന ഘട്ടത്തിൽ തൻ്റെ പെരുമയ്ക്കൊത്ത ബാറ്റിങ് വിരുന്ന് തന്നെ നാട്ടുകാർക്ക് മുന്നിൽ പുറത്തെടുത്തു.
അർധസെഞ്ച്വറി പൂർത്തിയാക്കിയ ശേഷമുള്ള സൂര്യയുടെ സെലിബ്രേഷനിൽ തന്നെ വ്യക്തമായിരുന്നു, ഈ ഇന്നിങ്സ് എത്ര മാത്രം വിലപ്പെട്ടതാണ് അദ്ദേഹത്തിനെന്ന്. ഉയർത്തിപ്പിടിച്ച ബാറ്റുമായി ഗ്രൗണ്ടിൻ്റെ എല്ലാ വശത്തേയും കാണികളെ അഭിവാദ്യം ചെയ്യാൻ 'മിസ്റ്റർ 360' സമയം കണ്ടെത്തി.
ഫോമിലുള്ളപ്പോൾ താരം കളിക്കാൻ ഇഷ്ടപ്പെടുന്ന സിഗ്നേച്ചർ ഫ്ലിക്ക് സ്കൂപ്പ് ഷോട്ടായ 'സുപ്ല ഷോട്ടുകളും' സ്വീപ് ഷോട്ടുകളും അനായാസേന ആ ബാറ്റിൽ നിന്ന് പിറന്നു. സുപ്ല ഷോട്ടുകളുടെ പിന്തുണയോടെ 20ാം ഓവറിൽ രണ്ട് ഫോറുകളും രണ്ട് കൂറ്റൻ സിക്സറുകളും സൂര്യകുമാർ യാദവ് അനായാസം കണ്ടെത്തി.
ഓഫ് സൈഡിന് പുറത്ത് വരുന്ന പന്തുകൾ ഫ്ലിക്ക് സ്കൂപ്പ് ചെയ്ത് ഫൈൻ ലെഗ് അല്ലെങ്കിൽ സ്ക്വയർ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ പറത്തുന്ന കാഴ്ച അതിമനോഹരമായിരുന്നു. പന്തിൻ്റെ ലൈനിൽ തന്നെ എത്താൻ ശ്രമിക്കുകയും അതിൻ്റെ വേഗത ഉപയോഗിച്ച് വിക്കറ്റിന് പിന്നിലേക്ക് പായിക്കുകയും ചെയ്യുന്ന രീതിയാണിത്. മികച്ച ടൈമിങ്ങും കൈ കരുത്തും ഉണ്ടെങ്കിൽ മാത്രമേ ഫലപ്രദമായി ഈ ഷോട്ടുകൾ കളിക്കാനാകൂ. സൂര്യകുമാറിൻ്റെ ഈ മിന്നും ഫോം ഇന്ത്യക്ക് ഈ ലോകകപ്പിൽ മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്.