CRICKET

ഈ ലോകകപ്പില്‍ ആര് ജയിക്കും? ഇഷ്ട ടീം ഇന്ത്യയെന്ന് മുന്‍ പാക് താരം

225-250 റണ്‍സ് നേടാന്‍ ന്യൂസിലന്‍ഡിന് സാധിച്ചാല്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലാകുമെന്നും അക്തർ

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: ഈ ടി20 ലോകകപ്പില്‍ തന്റെ ഇഷ്ട ടീം ഇന്ത്യയാണെന്ന് മുന്‍ പാക് ഇതിഹാസ താരം ഷുഹൈബ് അക്തര്‍. അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലന്റ് ഫൈനല്‍ പോരാട്ടം കടുക്കുമെന്നും ഷുഹൈബ് അക്തര്‍ പറയുന്നു.

അഹമ്മദാബാദില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ആരായാലും 200 റണ്‍സിന് മുകളില്‍ നേടുന്നതാകും സുരക്ഷിതമെന്നാണ് ഷുഹൈബ് അക്തര്‍ പറയുന്നത്. ഇന്ത്യയാണ് തന്റെ ഇഷ്ട ടീമെങ്കിലും ക്രിക്കറ്റിനു വേണ്ടി ഫൈനലില്‍ ന്യൂസിലന്‍ഡ് ജയിക്കേണ്ടതുണ്ടെന്നും അക്തര്‍ പറഞ്ഞു.

അഹമ്മദാബദിലെ പിച്ച് പന്തിന് ഗ്രിപ്പ് നല്‍കുന്നതോ സ്പിന്നര്‍മാരെ തുണയ്ക്കുന്നതോ ആണെങ്കില്‍ അവിടെ പാര്‍ സ്‌കോര്‍ 175നും 200-നും ഇടയിലായിരിക്കും. 200 ആണ് സുരക്ഷിതമായ സ്‌കോര്‍. 225-250 റണ്‍സ് നേടാന്‍ ന്യൂസിലന്‍ഡിന് സാധിച്ചാല്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലാകും. എന്നാല്‍ ഇന്ത്യ പൂര്‍ണ്ണ സജ്ജരായിത്തന്നെയാകും വരിക എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്.

ഇന്ത്യക്കു മുന്നില്‍ ന്യൂസിലന്‍ഡ് പതറുമെന്നാണ് തനിക്ക് തോന്നുന്നത്. എന്നാല്‍, ഇന്ത്യക്കും 150 കോടി ജനങ്ങളുടെ പ്രതീക്ഷകളുടെ ഭാരം ഇന്ത്യക്കുമുണ്ട്. അഹമ്മദാബാദില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യ ജയിക്കുമെന്ന് തന്നെയാണ് താന്‍ കരുതുന്നത്. പക്ഷെ, ക്രിക്കറ്റിനു വേണ്ടി ഇത് ന്യൂസിലന്‍ഡ് ജയിക്കേണ്ട ലോകകപ്പാണ്.

അതേസമയം, ഇന്ത്യക്കെതിരെ അടുത്തിടെ നടന്ന പ്രകടനങ്ങളുടെ ആത്മവശ്വാസത്തിലാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തുന്നതെന്ന് മുന്‍ പാക് താരം ഉമര്‍ ഗുല്‍ പറഞ്ഞു. ബൗളിങ്ങില്‍ ന്യൂസിലന്‍ഡ് കരുത്തരാണെന്നും ഉമര്‍ ഗുല്‍ ചൂണ്ടിക്കാട്ടി.

അടുത്തിടെ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ പരമ്പര വിജയിച്ചിരുന്നു. സ്പിന്‍ ട്രാക്കുകളില്‍ അവര്‍ക്ക് നല്ല പരിചയമുണ്ട്. ന്യൂസിലന്‍ഡിനോട് മുമ്പ് പരാജയപ്പെട്ടത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കും. തികഞ്ഞ ആത്മവിശ്വാസത്തിലാകും ന്യൂസിലന്‍ഡ് ഇന്ന് എത്തുക. മികച്ച ഫൈനല്‍ മത്സരമാകും ഇന്ന് കാണാനാകുക എന്നും ഉമര്‍ ഗുല്‍ പറഞ്ഞു.

SCROLL FOR NEXT