CRICKET

ട്വന്റി 20 ലോകകപ്പ് | സിംബാബ്‌വെയെ തളയ്ക്കുമോ? ചെപ്പോക്കില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്താകും.

Author : ന്യൂസ് ഡെസ്ക്

ട്വന്റി 20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക പോരിന് ഇന്ത്യ ഇന്നിറങ്ങും. ജീവന്മരണപോരാട്ടത്തില്‍ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി ഏഴിന് ചെന്നൈയിലെ ചെപ്പോക്കിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. തോറ്റാല്‍ ഇന്ത്യ സെമി കാണാതെ പുറത്താകും. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം അനിവാര്യമാണ്.

സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പന്‍ തോല്‍വി ഇന്ത്യയുടെ സെമി പ്രതീക്ഷകളെ തുലാസിലേക്കാണ് എത്തിച്ചിരിക്കുന്നത്. പ്രോട്ടീസിനെതിരെ തകര്‍ന്നടിഞ്ഞ ബാറ്റിങ്ങ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സഞ്ജു സാംസണിന് വഴിയൊരുങ്ങും. താരം ഏറേ നേരം നെറ്റ്‌സില്‍ പരിശീലനം നടത്തിയതും മാറ്റങ്ങളുടെ സൂചനയാണ്. സഞ്ജു വന്നാല്‍ തിലക് വര്‍മ പുറത്താകാനാണ് സാധ്യത.

ചെപ്പോക്കില്‍ സ്പിന്നിന് അനുകൂലമായ സാഹചര്യമായതിനാല്‍ വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമില്‍ തിരിച്ചെത്തിയേക്കും.

മറുവശത്ത് ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയും അട്ടിമറിച്ച സിംബാബ്വെ വെസ്റ്റ് ഇന്‍ഡീസിനെതിരെ വന്‍ തോല്‍വി വഴങ്ങിയാണ് ഇന്ത്യക്ക് മുന്നിലെത്തുന്നത്. ബൗളിങ്ങില്‍ മുസറബാനിയും ബാറ്റിംഗില്‍ വിസ്മയമാകുന്ന ബ്രയാന്‍ ബെന്നറ്റുമാണ് സിംബാബ്വെയുടെ കരുത്ത്.

ഇന്ത്യയുടെ ഓഫ് സ്പിന്നിലെ ദൗര്‍ബല്യം മുതലെടുക്കാന്‍ സിക്കന്ദര്‍ റാസയുടെയും കൈയ്യില്‍ ആയുധങ്ങളുണ്ട്. കണക്കുകളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം. ഇതുവരെ ട്വന്റി 20യില്‍ 13 മത്സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 10 മത്സരങ്ങളില്‍ ഇന്ത്യയോടൊപ്പമായിരുന്നു ജയം. ചെന്നൈയിലെ മണ്ണില്‍ ഇന്ത്യയുടെ ഉജ്ജ്വലമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

SCROLL FOR NEXT