CRICKET

മുൻ ഇന്ത്യൻ ക്രിക്കറ്റർ കാംബ്ലിയുടെ ആരോഗ്യനില മോശമാണെന്ന വാർത്തകളോട് പ്രതികരിച്ച് ഭാര്യ

താരത്തിൻ്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റർ വിനോദ് കാംബ്ലിയുടെ ആരോഗ്യനില മോശമാണെന്ന വാർത്തകളോട് പ്രതികരിച്ച് ഭാര്യ ആൻഡ്രിയ ഹെവിറ്റ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാംബ്ലിയുടെ ഒരു സുഹൃത്ത് മുൻ ഇന്ത്യൻ താരത്തിലെ തലച്ചോറിൽ രക്ഷം കട്ട പിടിച്ചിട്ടുണ്ടെന്നും അത് അദ്ദേഹത്തിൻ്റെ ഓർമശക്തിയെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയതോടെ താരത്തിൻ്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവന്നിരുന്നു.

എന്നാൽ ഇതിന് വിശദമായി മറുപടി നൽകിയിരിക്കുകയാണ് കാംബ്ലിയുടെ ഭാര്യ. തൻ്റെ ഭർത്താവിനെ കുറിച്ച് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നാണ് ഭാര്യ ആൻഡ്രിയ ഹെവിറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. "ദൈവകൃപയാൽ വിനോദ് കാംബ്ലി സുഖമായിരിക്കുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ച് ആരാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ല," കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

നേരത്തെ കാംബ്ലിയുടെ സുഹൃത്തും മുൻ ഫസ്റ്റ് ക്ലാസ് അമ്പയറുമായ മാർക്കസ് കൂട്ടോയാണ് മുൻ ക്രിക്കറ്റ് താരം ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിടുകയാണെന്ന് തുറന്നു പറഞ്ഞത്. "18 മാസം മുൻപ് താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ കാംബ്ലിയുടെ തലച്ചോറിൽ രക്തം കട്ട പിടിക്കുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ ഓർമശക്തി മോശമാണ്. അദ്ദേഹം ചിലപ്പോൾ കാര്യങ്ങൾ ഓർക്കുകയും പിന്നീട് അതിനെക്കുറിച്ച് മറക്കുകയും ചെയ്യുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ തലച്ചോറിലെ ആ രക്തം കട്ട പിടിക്കുന്നത് മൂലമാണ്," കൂട്ടോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

"കാംബ്ലിയുടെ ആരോഗ്യം വളരെ നല്ലതായിരുന്നു. അദ്ദേഹവും കുടുംബവും നല്ല മാനസികാവസ്ഥയിലായിരുന്നു. കാംബ്ലി ഇപ്പോൾ ഒരു വടി ഉപയോഗിച്ചാണ് നടക്കുന്നത്. അദ്ദേഹത്തിൻ്റെ മകൻ ക്രിസ്റ്റ്യാനോ ഒരു ക്രിക്കറ്റ് കളിക്കാരനാകാനാണ് ആഗ്രഹിക്കുന്നത്. ജതിൻ പരഞ്ജപെയോട് അദ്ദേഹത്തെ ക്രിക്കറ്റ് അക്കാദമിയിൽ ചേർക്കാൻ ഞാൻ അഭ്യർഥിച്ചു. അദ്ദേഹം ഉടനെ തന്നെ അക്കാര്യം സമ്മതിച്ചു. കാംബ്ലിയുടെ മകനിൽ നിന്ന് ജതിൻ ഒരു ഫീസും ഈടാക്കാറില്ല," മാർക്കസ് കൂട്ടോ പറഞ്ഞു.

അതേസമയം, മാർക്കസ് കൂട്ടോയുടെ ഈ അവകാശവാദങ്ങൾ കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് തള്ളിക്കളഞ്ഞു. ആരോ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT