മ്യൂണിക്ക്: യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ-പിഎസ്‌ജി പോരാട്ടത്തിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ കളമൊരുങ്ങി. മെയ് 30നാണ് യൂറോപ്പിലെ വമ്പൻ പോരാട്ടം. തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെൻ്റ് ജെർമെയ്ൻ ഫൈനലിലെത്തുന്നത്. കഴിഞ്ഞ വർഷം അവർ ജേതാക്കളായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ഇംഗ്ലീഷ് ലീഗ് കപ്പ്, എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡ് തുടങ്ങിയ കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ആഴ്‌സണലിൻ്റെ അക്കൗണ്ടില്‍ ഇതുവരെ ചാംപ്യന്‍സ് ലീഗ് ട്രോഫി എത്തിയിട്ടില്ല. ഇത്തവണ അതും മറികടക്കാമെന്നതാണ് ആഴ്‌സണലിൻ്റെ പ്രതീക്ഷ.
ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിൻ്റെ ഹോംഗ്രൗണ്ടിൽ വച്ച് ഇന്നലെ രാത്രി നടന്ന രണ്ടാം പാദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ആഴ്ച പിഎസ്‌ജിയുടെ മൈതാനത്ത് നടന്ന ആദ്യ മാച്ചിൽ 5-4ന് പിഎസ്‌ജി വിജയിച്ചിരുന്നു. ഇതോടെ 6-5 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് പിഎസ്എജി യൂറോപ്പിലെ വമ്പന്മാരാകാനുള്ള കലാശപ്പോരിന് ടിക്കറ്റെടുത്തത്.
ബുഡാപെസ്റ്റിൽ മെയ് 30ന് നടക്കുന്ന ഇംഗ്ലീഷ് കബ്ബ് ആഴ്സണലാണ് പിഎസ്‌ജിയുടെ എതിരാളികൾ. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ഒസ്മാൻ ഡെംബലെയിലൂടെ പിഎസ്‌ജി മുന്നിലെത്തിയിരുന്നു. ഖ്വിച്ച വാരത്‌സ്ഹേലിയ നൽകിയ അതിമനോഹരമായ പാസിൽ നിന്നാണ് ഡെംബലെ ഗോൾ കണ്ടെത്തിയത്. സീസണിൽ നോക്കൗട്ട് ഘട്ടത്തിൽ തുടരെ ഏഴ് മാച്ചുകളിൽ ഗോൾ നേടുകയോ അസിസ്റ്റ് നൽകുകയോ ചെയ്യുന്ന ആദ്യ താരമായി ഖ്വിച്ച വാരത്‌സ്ഹേലിയ മാറി.
ഹോം ഗ്രൗണ്ടിൽ കലാശപ്പോരിന് ടിക്കറ്റെടുക്കാൻ ബയേൺ താരങ്ങൾ നന്നായി പൊരുതിയെങ്കിലും പിഎസ്‌ജിയുടെ പ്രതിരോധപ്പൂട്ട് തകർക്കാനായത് ഇഞ്ച്വറി ടൈം വരെ കാക്കേണ്ടി വന്നു. ഇഞ്ച്വറി ടൈമിൻ്റെ നാലാം മിനിറ്റിൽ ഹാരി കെയ്നാണ് ബയേണിനായി വല കുലുക്കിയത്. എന്നാൽ ആദ്യപാദത്തിലെ ഗോൾ വ്യത്യാസം അവർക്ക് മറികടക്കാനായി. ഇതോടെ ഒരു ഗോൾ വ്യത്യാസത്തിൽ പിഎസ്‌ജി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. പിഎസ്‌ജി താരങ്ങളായ നുനോ മെൻഡസിനെതിരെയും ജാവോ നെവസിനെതിരെയും ബയേൺ മ്യൂണിക്ക് താരങ്ങൾ ഹാൻഡ് ബോൾ അപ്പീൽ ഉയർത്തിയെങ്കിലും റഫറി വാദം അംഗീകരിക്കാത്തത് വലിയ വിവാദമായി മാറിയിട്ടുണ്ട്. റഫറി വാർ സഹായം തേടാത്തതും ബയേൺ താരങ്ങളെ നിരാശപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദ സെമി ഫൈനലില്‍ ലാലിഗയിലെ വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പ്രീമിയര്‍ ലീഗ് ശക്തികളായ ആഴ്‌സണല്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ഫൈനലിനെത്തുന്നത്. ആദ്യപാദ സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ഹോംഗ്രൗണ്ടില്‍ ഇരുവരും ഓരോ ഗോള്‍ വീതമടിച്ച് സമനില വഴങ്ങിയിരുന്നു. ഇതോടെ 2-1 എന്ന നിലയിൽ അഗ്രിഗേറ്റ് സ്കോറിലാണ് ആഴ്സണൽ ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചത്.