മാഞ്ചസ്റ്റർ: ഒമ്പത് വർഷത്തെ സമാനതകളില്ലാത്ത പ്രകടനങ്ങൾക്കൊടുവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്‌ഫീൽഡിലെ വിശ്വസ്‌ത ഘടകമായ പോർച്ചുഗീസ് താരം ബെർണാഡോ സിൽവ സീസണൊടുവിൽ ഇത്തിഹാദ് സ്റ്റേഡിയത്തോട് വിടപറയാൻ ഒരുങ്ങുന്നു. 2017ൽ ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയിൽ നിന്ന് 43.5 ദശലക്ഷം പൗണ്ടിന് ടീമിൽ എത്തിയ താരം ഇതിനോടകം 450 മത്സരങ്ങളിൽ സിറ്റി ജേഴ്‌സിയണിഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ മിഡ് ഫീൽഡ് താരങ്ങളിൽ ഒരാളാവാൻ സിൽവയ്ക്ക് സാധിച്ചു. കളിക്കളത്തിൽ മിഡ് ഫീൽഡിലും വിങ്ങറായും ഒരേപോലെ തിളങ്ങാൻ സിൽവയ്ക്ക് സാധിച്ചു. കളിക്കളത്തിലെ മികവിനൊപ്പം തന്നെ ടീമിനെ നയിക്കാനുള്ള കഴിവും തെളിയിച്ച സിൽവ 2025-26 സീസണിലെ സിറ്റിയുടെ ക്യാപ്റ്റനായി മികവുറ്റ പ്രകടനമാണ് കാഴ്‌ചവച്ചത്.
പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങളിൽ സിൽവയ്ക്ക് എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പകരം വെക്കാനില്ലാത്ത താരം എന്നാണ് ഗ്വാർഡിയോള പലപ്പോഴും സിൽവയെ വിശേഷിപ്പിച്ചിട്ടുള്ളത്. വേഗത കൊണ്ടും ഫിറ്റ്‌നസ് കൊണ്ടും സിൽവ നീലപ്പടയുടെ നെടുന്തൂണായി മാറി. സിറ്റിയുടെ നീലക്കുപ്പായത്തിൽ സിൽവ ക്ലബ്ബിനൊപ്പം നേടാത്ത കിരീടങ്ങളില്ല.
പ്രീമിയർ ലീഗ് കിരീടങ്ങൾ: 6
ചാമ്പ്യൻസ് ലീഗ് : 1
എഫ്.എ കപ്പ്: 2
കരബാവോ കപ്പ്: 5
സിറ്റിയുടെ വിഖ്യാതമായ ട്രെബിൾ നേട്ടത്തിലും കഴിഞ്ഞ മാസം സ്വന്തമാക്കിയ കരബാവോ കപ്പിലും സിൽവ നിർണായക പങ്ക് വഹിച്ചിരുന്നു. കളി നിയന്ത്രിക്കുന്നതിലും, കൃത്യമായ പാസുകൾ നൽകുന്നതിലും, പ്രതിരോധ നിരയെ നിഷ്‌പ്രഭമമാക്കി ബോളുമായി മുന്നേറുന്നതിലും സിൽവ ലോകോത്തര മികവാണ് കാഴ്‌ചവെച്ചത്.
സിൽവയുടെ ക്ലബ്ബ് കരാർ അവസാനിക്കാനിരിക്കെ ബാഴ്‌സയാണ് താരത്തെ ലക്ഷ്യമിടുന്നതെന്നാണ് പ്രമുഖ ഫുട്‌ബോൾ ഏജൻ്റുകളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ യുവെൻ്റസ്, പിഎസ്‌ജി, എംഎൽഎസ് ക്ലബ്ബുകളും സിൽവയ്ക്കായി സജീവമായി രംഗത്തുണ്ട്. പ്രീമിയർ ലീഗിൽ സിറ്റിക്ക് ഇനി അവശേഷിക്കുന്ന എട്ട് മത്സരങ്ങളിൽ കൂടി സിൽവ സിറ്റിക്കായി ബൂട്ട് അണിയും. ആഴ്‌സണലിനേക്കാൾ ഒമ്പത് പോയിൻ്റ് പിന്നിലാണെങ്കിലും ഒരു മത്സരം അധികം കളിക്കാനുള്ള സിറ്റിക്ക് സിൽവയുടെ സാന്നിധ്യം കിരീട പോരാട്ടത്തിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.