ബ്രസീലിൻ്റെ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി ടീമിലെ താരങ്ങളുടെ പരിശീലനം വീക്ഷിക്കുന്നു. 
FOOTBALL

26 അംഗ യുവനിരയുമായി ബ്രസീൽ ലോകകപ്പിനെത്തും; ആൻസലോട്ടിയുടെ മാസ്റ്റർ പ്ലാനിൽ നെയ്മർക്കും നിർണായക റോൾ

പരിക്ക് കാരണം ലിവർപൂളിൻ്റെ കഴിഞ്ഞ 10 മത്സരങ്ങൾ നഷ്‌ടമായ സ്റ്റാർ ഗോൾകീപ്പർ ആലിസൺ ബെക്കർ ടീമിൽ തിരിച്ചെത്തി.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

റിയോ ഡി ജനീറോ: ജൂണിൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി ഇന്നലെ രാത്രി നടത്തിയ വാർത്താസമ്മേളത്തിൽ സൂപ്പർ താരം നെയ്‌മറെ ടീമിലേക്ക് തിരികെ വിളിച്ചതാണ് ശ്രദ്ധേയമായ മാറ്റം.

പരിക്ക് കാരണം ലിവർപൂളിൻ്റെ കഴിഞ്ഞ 10 മത്സരങ്ങൾ നഷ്‌ടമായ സ്റ്റാർ ഗോൾകീപ്പർ ആലിസൺ ബെക്കർ ടീമിൽ തിരിച്ചെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ കാസിമിറോ, മാത്യൂസ് കുൻഹ, ന്യൂകാസിലിൻ്റെ ബ്രൂണോ ഗ്വിമാരസ്, ആഴ്സണലിൻ്റെ ഗബ്രിയേൽ, ബ്രെൻ്റ്‌ഫോർഡിൻ്റെ ഇഗോർ തിയാഗോ, ബേൺമൗത്തിൻ്റെ റായൻ എന്നിവരും ലോകകപ്പിനുള്ള ബ്രസീൽ സ്ക്വാഡിലുണ്ട്.

യുവതാരങ്ങളായ വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്), റഫീഞ്ഞ (ബാഴ്സ‌ലോണ), നിലവിൽ റയലിൽ നിന്ന് ലോണിൽ ലിയോണിൽ കളിക്കുന്ന 19കാരനായ എൻഡ്രിക് എന്നിവരും മുന്നേറ്റനിരയ്ക്ക് കരുത്തേകും. അതേസമയം, പ്രീമിയർ ലീഗിൽ ചെൽസിക്കായി 15 ഗോളുകളും 5 അസിസ്റ്റുകളുമായി മികച്ച ഫോമിലുള്ള ജോവോ പെഡ്രോയെ ടീമിൽ ഉൾപ്പെടുത്താത്തത് വിവാദമായിട്ടുണ്ട്.

പരിക്ക് മൂലം ദേശീയ ടീമിൽ നിന്ന് ഏറെക്കാലമായി വിട്ടു നിൽക്കുകയാണ് നെയ്മർ. 2023 ഒക്ടോബറിന് ശേഷം അദ്ദേഹം ദേശീയ ടീമിനായി കളിച്ചിട്ടില്ല. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ സാൻ്റോസ് എഫ്‌.സിക്ക് വേണ്ടി കളിക്കുന്ന 34 കാരനായ നെയ്‌മർ, 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളോടെ രാജ്യത്തിൻ്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്.

ടീമിൽ ഇടം നേടിയതോടെ നെയ്‌മർ തൻ്റെ നാലാമത്തെ ലോകകപ്പിനാണ് ബൂട്ടണിയുക. 2014, 2018, 2022 ലോകകപ്പുകളിലും താരം ബ്രസീലിനായി ബൂട്ട് കെട്ടിയിരുന്നു. കഴിഞ്ഞ വർഷം ബ്രസീൽ കോച്ചായി ചുമതലയേറ്റ 66കാരനായ ആൻസലോട്ടി, താൻ നെയ്‌മറെ വർഷം മുഴുവൻ നിരീക്ഷിക്കുകയായിരുന്നു എന്നും നിലവിൽ താരം മികച്ച ശാരീരിക ക്ഷമതയിൽ ആണെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ബ്രസീലിൻ്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ

ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന ബ്രസീൽ ജൂൺ 13ന് മൊറോക്കോയേയും, ജൂൺ 20ന് ഹെയ്‌തിയേയും, ജൂൺ 24ന് സ്കോട്ട്ലൻഡിനേയും നേരിടും. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി ജൂൺ 11നാണ് 48 ടീമുകൾ മാറ്റുരയ്ക്കുന്ന വിപുലീകരിച്ച ലോകകപ്പ് ആരംഭിക്കുന്നത്.

ബ്രസീലിൻ്റെ 26 അംഗ ലോകകപ്പ് സ്ക്വാഡ്

ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്‌സൺ, വെവർട്ടൺ.

ഡിഫൻഡർമാർ: അലക്‌സ് സാൻഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമർ, ഇബാനസ്, വെസ്സി, മാർക്വിഞ്ഞോസ്, ഗബ്രിയേൽ, ഡഗ്ലസ് സാൻാസ്.

മിഡ്‌ ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരസ്, കാസിമിറോ, ഡാനിലോ സാൻ്റോസ്, ഫാബിഞ്ഞോ, ലൂക്കാസ് പാക്വറ്റ.

ഫോർവേഡുകൾ: എൻഡ്രിക്, ഗബ്രിയേൽ മാർട്ടിനെല്ലി, ഇഗോർ തിയാഗോ, മാത്യൂസ് കുൻഹ, റഫീന്യ, വിനീഷ്യസ് ജൂനിയർ, ലൂയിസ് ഹെൻറിക്, നെയ്മർ, റായൻ.

SCROLL FOR NEXT