FOOTBALL

കേരള ബ്ലാസ്റ്റേഴ്‌സ് കോഴിക്കോടേക്കില്ല, ഹോം ഗ്രൗണ്ട് കൊച്ചി തന്നെ; ജിസിഡിഎ സ്‌റ്റേഡിയം വിട്ടുനല്‍കും

മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റില്ല. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തന്നെ നടക്കും. മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള വ്യക്തമാക്കി. സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.

ഏറെ നാള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് സ്‌റ്റേഡിയം സംബന്ധിച്ച തീരുമാനം വരുന്നത്. മത്സരങ്ങള്‍ക്കായി ജിസിഡിഎ സ്റ്റേഡിയം കുറഞ്ഞ വാടകയ്ക്ക് വിട്ടു നല്‍കും. മത്സരങ്ങള്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്യും. സ്റ്റേഡിയം സൗജന്യമായി നല്‍കണം എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടത്. എന്നാല്‍ ജിസിഡിഎയ്ക്ക് നഷ്ടം വരാത്ത രീതിയില്‍ അത് എങ്ങനെ കൈകാര്യം ചെയ്യാം എന്നത് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

അര്‍ജന്റീന ടീം കേരളത്തിലേക്ക് വരും എന്നതിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് ഏറെക്കുറെ പൂര്‍ത്തിയായി. ചുരുക്കം ചില പണികള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നും ചന്ദ്രന്‍ പിളള പറഞ്ഞു.

ഐഎസ്എല്ലിന്റെ 12ാം സീസണ്‍ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഹോം ഗ്രൗണ്ട് തീരുമാനിക്കാന്‍ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് സമ്മര്‍ദത്തിലായിരുന്നു. പ്രവര്‍ത്തന ചെലവ് 50 ശതമാനം വരെ കുറയും എന്നത് കണക്കിലെടുത്താണ് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മത്സരങ്ങള്‍ മാറ്റാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടത്താന്‍ വിട്ടു വീഴ്ചകള്‍ക്ക് ജിസിഡിഎ കൂടി തയ്യറായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

SCROLL FOR NEXT