ന്യൂഡല്‍ഹി: 2025–26 ഫുട്ബോൾ സീസൺ സംഘടിപ്പിക്കുന്നതിനായി വാണിജ്യ പങ്കാളിയെ കണ്ടെത്തി ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്). ടെന്‍ഡറിലൂടെയാണ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന് (എഫ്എസ്ഡിഎൽ) പകരക്കാരെ കണ്ടെത്തിയത്. കെപിഎംജി ഇന്ത്യയാണ് ലേലത്തില്‍ പരിമിത കാലത്തേക്ക് ഫെഡറേഷന്റെ വാണിജ്യ അവകാശങ്ങള്‍ സ്വന്തമാക്കിയത്.
കെപിഎംജി ഇന്ത്യ ടെന്‍ഡർ നടപടികള്‍ വിജയകരമായി പൂർത്തിയാക്കിയെന്ന് എഐഎഫ്എഫ് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൽ. നാഗേശ്വര റാവു, എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ, സ്വതന്ത്ര അംഗം കേശ്വരൻ മുരുഗാസു എന്നിവരാണ് ടെന്‍ഡർ പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ഫെഡറേഷന്റെ വരുമാനം വർധിപ്പിക്കുന്നതിനായി വിവിധ വാണിജ്യ സംരംഭങ്ങള്‍ക്ക് അവകാശങ്ങൾ നൽകുന്നതിനുള്ള ഉത്തരവാദിത്തം ഇനി കെപിഎംജി ഇന്ത്യക്കായിരിക്കും.
2025–26 ഫുട്ബോൾ സീസൺ കൃത്യസമയത്ത് ആരംഭിക്കണമെന്നും സൂപ്പർ കപ്പും മറ്റ് ആഭ്യന്തര മത്സരങ്ങളും തങ്ങളുടെ നിയന്ത്രണത്തിൽ നടത്തണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) സുപ്രീം കോടതി നിർദേശം നല്‍കിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) നടത്തുന്നതിന് വാണിജ്യ പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് സുതാര്യമായി ടെൻഡർ വിളിക്കണമെന്നാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് എഐഎഫ്എഫിനോട് നിർദേശിച്ചത്.
ഫിഫ, എഎഫ്സി ചട്ടങ്ങൾ, ദേശീയ കായിക നിയമാവലി, 2025ലെ പുതിയ ദേശീയ കായിക ഭരണ നിയമം എന്നിവയ്ക്ക് അനുസൃതമായി 2025 ഒക്ടോബർ 15നകം ഐഎസ്എൽ അവകാശങ്ങൾക്കായി തുറന്ന ടെന്‍ഡർ വിളിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.