കാരക്കാസ്: വെനസ്വേലയിൽ ദുരന്തം വിതച്ച ഇരട്ട ഭൂകമ്പത്തിൽ കുടുംബം നഷ്ടമായ വേദനയിൽ അർജന്റീനിയൻ ഫുട്ബോൾ താരം ലൂക്കസ് ട്രെജോ. കഴിഞ്ഞ ദിവസം ഉണ്ടായ വൻ ഭൂകമ്പത്തിൽ ട്രെജോയുടെ ഭാര്യയും കുട്ടികളും മരിച്ചു. ഭാര്യ യാനിന മാരനെല്ലയും മക്കളായ ആരോൺ, ഐൻഹോവ ട്രെജോയുമാണ് ദുരന്തത്തിൽ കണ്ണീരോർമയായത്.
രാജ്യത്തെ യാരാക്കുയ് മേഖലയിൽ ഉണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങളിലാണ് ട്രെജോയുടെ കുടുംബം ഇല്ലാതായത്. താമസിച്ചിരുന്ന കെട്ടിടം തകർന്ന് കാണാതായ യാനിനയും മക്കളും മരണപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. വരാനിരിക്കുന്ന മത്സരത്തിനായി തയ്യാറെടുക്കാൻ തന്റെ ക്ലബ്ബായ മാരിറ്റിമോയ്‌ക്കൊപ്പം കാരക്കാസിൽ ആയിരുന്നതിനാൽ ട്രെജോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല.
ഇരട്ട ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച തീരദേശ പ്രദേശങ്ങളിലൊന്നായ പ്ലായ ഗ്രാൻഡെയിലായിരുന്നു ട്രെജോയുടെ കുടുംബം താമസിച്ചിരുന്ന റെസിഡൻഷ്യൽ കെട്ടിടം. രക്ഷാപ്രവർത്തകർ ഏറെ നേരം തിരച്ചിൽ നടത്തിയതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. തന്റെ കുടുംബത്തെ കണ്ടു പിടിക്കാൻ ജനങ്ങളോട് അഭ്യർഥനയുമായി ട്രെജോ എത്തിയിരുന്നു.
"പ്ലായ ഗ്രാൻഡെയിലെ ഞങ്ങളുടെ കെട്ടിടം തകർന്നു. എന്റെ കുടുംബത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ദയവായി അവർക്കുവേണ്ടി പ്രാർത്ഥിക്കുക, ആരെങ്കിലും അവരെ കണ്ടാൽ ഈ സന്ദേശം പങ്കിടുക. അവർ അവിടെ ഇല്ലായിരുന്നുവെന്ന് ഞാൻ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. ദയവായി എന്റെ കുടുംബത്തിനായി പ്രാർത്ഥിക്കുക," ട്രെജോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അതേ സമയം അപ്രതീക്ഷിതമായ ഭൂചലനത്തിന്റെ നടുക്കത്തിൽ നിന്നും വിട്ടുമാറാതെ വിറങ്ങലിച്ചിരിക്കുകയാണ് വെനസ്വേല. ഏകദേശം 70 ലക്ഷം ആളുകളെ ദുരന്തം ബാധിച്ചതായാണ് വിലയിരുത്തൽ. ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ലഭ്യമായ ജനസംഖ്യാ ഡാറ്റയും നാശനഷ്ട ഡാറ്റയും പരിശോധിച്ചശേഷമാണ് യുഎൻ കണക്കുകൾ പുറത്തുവിട്ടത്.