നോക്കൗട്ടിൽ അർജൻ്റീനയെ ഞെട്ടിക്കുമോ കേപ് വെർഡെ? കുഞ്ഞൻ രാജ്യത്തിൻ്റെ ബിഗ് സർപ്രൈസ്!

ഗ്രൂപ്പ് എച്ചിൽ നിന്നും സ്പെയിനിന് പിന്നിൽ രണ്ടാംസ്ഥാനക്കാരായി അവർ നോക്കൗട്ടിലേക്ക് മുന്നേറുമ്പോൾ പലരും കണ്ണുതള്ളിയിരിപ്പാണ്.
Cape Verde
Published on
Updated on

ന്യൂയോർക്ക്: ആലപ്പുഴ നഗരസഭയുടെ അത്രയും ജനസംഖ്യയുള്ളൊരു കുഞ്ഞൻ രാജ്യം! പശ്ചിമ ആഫ്രിക്കയിൽ നിന്നും ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കേപ് വെർഡെ... ലോകകപ്പിലെ ആദ്യ റൗണ്ടിൽ കറുത്ത കുതിരകളായി മാറി കാൽപന്ത് പ്രേമികൾക്ക് രോമാഞ്ചം സമ്മാനിക്കുകയാണ്. 140 കോടിക്ക് മുകളിൽ ജനസംഖ്യയുള്ള ഇന്ത്യയൊക്കെ ലോകകപ്പിന് യോഗ്യത നേടാതെ പുറത്തിരിക്കുമ്പോൾ... അഞ്ചര ലക്ഷത്തോളം ജനസംഖ്യയുള്ളൊരു ദ്വീപിൽ നിന്നാണ് വിശ്വവേദിയെ വിസ്മയിപ്പിക്കാൻ അവരെത്തിയത്. ഗ്രൂപ്പ് എച്ചിൽ നിന്നും യുറുഗ്വെയേയും സൗദി അറേബ്യയേയുമൊക്കെ പോയിൻ്റ് നിലയിൽ പിന്നിലാക്കി... സ്പെയിനിന് പിന്നിൽ രണ്ടാംസ്ഥാനക്കാരായി അവർ നോക്കൗട്ടിലേക്ക് മുന്നേറുമ്പോൾ പലരും കണ്ണുതള്ളിയിരിപ്പാണ്! 2026 യുഎസ് ലോകകപ്പിലെ കറുത്ത കുതിരകളായി മാറി... ഇനിയും പല സർപ്രൈസുകളും കാണിക്കാൻ സജ്ജരാണ് കേപ് വെർഡെയുടെ പോരാളികൾ.

ലോകകപ്പിൻ്റെ ആദ്യ റൗണ്ടിൽ ഗ്രൂപ്പ് എച്ചിലെ ഏറ്റവും കരുത്തരായ സാക്ഷാൽ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് കേപ് വെർഡെ അരങ്ങേറ്റം കളറാക്കിയത്. ലോകകപ്പിലെ ആദ്യത്തെ പോയിൻ്റും ആ മാച്ചിലൂടെ അവർ പൊരുതി നേടിയെടുത്തു. പാറ പോലുറച്ച പ്രതിരോധന നിരയുടെ കരുത്ത് കൊണ്ടും... പ്രായം 40 പിന്നിട്ടൊരു ഗോൾകീപ്പറുടെ അസാധ്യ സേവുകൾ കൊണ്ടും.. ഈ കുഞ്ഞൻ ദ്വീപ് രാജ്യം ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയെടുത്തിരിക്കുകയാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളുകൾ മാത്രം വഴങ്ങിയ കേപ് വെർഡെയുടെ പ്രതിരോധക്കോട്ട ഈ ടൂർണമെൻ്റിലെ തന്നെ ഏറ്റവും ശക്തമായതാണ്. ഈ വിശ്വകപ്പിൽ ഒരു കൊടുങ്കാറ്റിലും ആടിയുലയാത്ത കപ്പല് പോലെയായിരുന്നു കേപ് വെർഡെ ടീമിൻ്റെയാകെ പ്രകടനം. സ്പെയിനിനെ നേരിടുമ്പോൾ അവർക്ക് ആപത്തിൽ രക്ഷകനായി ഒരു കപ്പിത്താനുണ്ടായിരുന്നു... കേപ് കോട്ടയ്ക്ക് കാവലായ് ഒരിക്കലും ചോരാത്ത കൈകളുമായി വൊസീഞ്ഞയെന്ന ചേകവൻ അവരുടെ രക്ഷയ്ക്കെത്തിയിരുന്നു. കേപ് വെർഡെയുടെ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി സ്പാനിഷ് മുന്നേറ്റനിര 23 ഷോട്ടുകളാണ് ഉതിർത്തത്. അതിൽ 8 ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്കായിരുന്നു. എന്നാൽ അതെല്ലാം ഗോൾകീപ്പർ വൊസീഞ്ഞയും പ്രതിരോധ ഭടന്മാരും ചേർന്ന് ധീരമായി തടഞ്ഞിട്ടു.

Cape Verde
ചരിത്രം കുറിച്ച് കാബോ വെർഡെ നോക്കൗട്ടിൽ; യുറുഗ്വെയെ വീഴ്ത്തി ഗ്രൂപ്പ് ചാംപ്യന്മാരായി സ്പെയിൻ രണ്ടാം റൗണ്ടിലേക്ക്

സൗദി അറേബ്യക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലും ക്ലീൻ ഷീറ്റുമായി വൊസീഞ്ഞ തിളങ്ങി. യുറുഗ്വെയോട് രണ്ട് ഗോൾ വഴങ്ങിയ മത്സരത്തിൽ, അത്രയും തന്നെ ഗോളുകൾ തിരിച്ചടിച്ച് പോരാട്ടവീര്യത്തിൽ തങ്ങളൊട്ടും പിന്നിലല്ലെന്ന് കേപ് വെർഡെയുടെ മുന്നേറ്റനിരയും ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മിയാമിയിൽ നടന്ന മത്സരത്തിൽ 20ാം മിനിറ്റിൽ കെവിൻ പിനയിലൂടെ കേപ് വെർഡെയാണ് ആദ്യം ലീഡെടുത്തത്. രാജ്യത്തിൻ്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ യുറുഗ്വെ ശക്തമായി തിരിച്ചടിച്ചു.

43ാം മിനിറ്റിൽ മാക്സിമിലിയാനോ അരൗഹോയും, ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ അഗസ്റ്റിൻ കനോബിയോയും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ ഉറുഗ്വെ 2-1ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ വിട്ടുകൊടുക്കാതെ പൊരുതിയ കേപ് വെർഡെ.. 60ാം മിനിറ്റിൽ ഹീലിയോ വരേലയിലൂടെ സമനില പിടിച്ചെടുത്തു. ഡാർവിൻ നൂനെസ്, ഫെഡറിക്കോ വാൽവെർഡെ എന്നിവരടങ്ങിയ യുറുഗ്വെ സൂപ്പർ താരനിര അവസാന നിമിഷം വരെയും ഗോളിനായി പൊരുതിയെങ്കിലും, ആഫ്രിക്കൻ പ്രതിരോധം അവർക്ക് മുന്നിൽ കോട്ട പോലെ ഉറച്ചുനിന്നു. ആദ്യ ലോകകപ്പ് കളിക്കുന്ന കാബോ വെർഡെ മൂന്ന് സമനിലകളോടെയാണ് രണ്ടാം റൗണ്ടിലേക്ക് വരുന്നത്. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെ 3 പോയിൻ്റുമായാണ് അവർ ഗ്രൂപ്പിൽ രണ്ടാമതെത്തിയത്.

ഈ കുഞ്ഞൻ ദ്വീപ് രാഷ്ട്രത്തെ നയിക്കുന്നത് കേവലം ഭാഗ്യമല്ല. വിദേശങ്ങളിൽ ചിതറിക്കിടന്ന തങ്ങളുടെ പ്രതിഭകളെ ഡിജിറ്റൽ യുഗത്തിൻ്റെ സാധ്യതകൾ വച്ച് അവർ ഒന്നിപ്പിച്ചെടുത്ത നിശ്ചയദാർഢ്യമാണ്. പശ്ചിമാഫ്രിക്കൻ തീരത്തെ അഞ്ച് ലക്ഷം ജനസംഖ്യയുള്ള ഈ കുഞ്ഞൻ രാജ്യം തങ്ങളുടെ പ്രധാന ഡിഫൻഡറായ റോബർട്ടോ ലോപ്‌സിനെ ടീമിലെത്തിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്‌ഡ്ഇൻ വഴിയായിരുന്നു.

Cape Verde
ഇറാഖിനെ അഞ്ചടിയിൽ തീർത്ത് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തി സെനഗൽ

കേപ് വെർഡിയൻ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ പരിമിതമായ അടിസ്ഥാന സൗകര്യങ്ങളെ മറികടക്കാൻ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്ന കേപ് വെർഡെ വംശജരായ കളിക്കാരെ ഇൻ്റർനെറ്റിലൂടെ തിരയാൻ തുടങ്ങി. അങ്ങനെയാണ് 2019ൽ അയർലൻഡിൽ ജനിച്ച, പ്രമുഖ ഐറിഷ് ക്ലബ് ഷാംറോക്ക് റോവേഴ്സിൻ്റെ ഡിഫൻഡറായ റോബർട്ടോ ലോപ്‌സിനെ അവർ കണ്ടെത്തുന്നത്. കോളേജ് പഠനകാലത്ത് തുടങ്ങിയ ലിങ്ക്‌ഡ്‌ഇൻ അക്കൗണ്ടിലേക്ക് പോർച്ചുഗീസ് ഭാഷയിൽ ഒരു സന്ദേശം വന്നപ്പോൾ അത് സ്പാം സന്ദേശമാകുമെന്ന് കരുതി ലോപ്‌സ് അത് അവഗണിച്ചു. 9 മാസങ്ങൾക്ക് ശേഷം അന്നത്തെ പരിശീലകൻ റൂയി അഗ്വാസ് ഇംഗ്ലീഷിൽ വീണ്ടും സന്ദേശമയച്ചപ്പോഴാണ് ലോപ്‌സ് അതിൻ്റെ യാഥാർഥ്യം തിരിച്ചറിഞ്ഞത്. തൻ്റെ പിതാവിൻ്റെ മാതൃരാജ്യത്തിനായി അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാനുള്ള ക്ഷണമായിരുന്നു അത്. ഓഫർ സ്വീകരിച്ച ലോപ്സ് ഇന്ന് കേപ് വെർഡെ പ്രതിരോധത്തിൻ്റെ അവിഭാജ്യ ഘടകമായി ലോകകപ്പ് വേദിയിലെത്തി നിൽക്കുന്നു.

ഫ്രാൻസ്, പോർച്ചുഗൽ, നെതർലൻഡ്‌സ്, അയർലൻഡ് എന്നിങ്ങനെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ലീഗുകളിൽ നിന്നും എത്തിയ കളിക്കാരായതിനാൽ പലരും വ്യത്യസ്‌ത ഭാഷകളാണ് സംസാരിച്ചിരുന്നത്. എന്നാൽ ടീമിൽ ഒത്തൊരുമയും ഒരു ദേശീയ വികാരവും വളർത്തിയെടുക്കാൻ കോച്ചിങ് സ്റ്റാഫ് ഒരു പ്രധാന നിയമം കൊണ്ടുവന്നു. പരിശീലന വേളകളിലും ഡ്രസിങ് റൂമിലും കളിക്കാർ കേപ് വെർഡെയുടെ ഔദ്യോഗിക പ്രാദേശിക ഭാഷയായ 'ക്രിയോൾ' മാത്രമേ സംസാരിക്കാവൂ എന്നതായിരുന്നു ആ നിയമം. ഈ ഐക്യമാണ് ലോകകപ്പിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ മൂന്നാമത്തെ രാജ്യമായിട്ടും അവരെ ലോകകപ്പ് എന്ന വിശ്വവേദിയിലേക്ക് എത്തിച്ചത്.

അർജൻ്റീന vs കേപ് വെർഡെ

ജൂലൈ നാലിന് പുലർച്ചെ 3.30ന് നടക്കുന്ന 'റൗണ്ട് 32'വിലെ നോക്കൗട്ട് പോരാട്ടത്തിൽ... നിലവിലെ ലോക ചാംപ്യന്മാരായ അർജൻ്റീനയാണ് കേപ് വെർഡെയുടെ എതിരാളികൾ. ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ സാക്ഷാൽ മെസ്സിയുടെ പടയോട്ടത്തിന് തടയിടാൻ വൊസീഞ്ഞയ്ക്കും കൂട്ടർക്കും കഴിയുമോ എന്നത് കാത്തിരുന്ന് തന്നെ കാണാം. ഇനി തോറ്റാലും അവർക്ക് തലയുയർത്തി തന്നെ മടങ്ങാം!

Cape Verde
ലോകകപ്പ് റൗണ്ട് ഓഫ് 32ൽ എത്തിയ ടീമുകൾ ഏതൊക്കെയാണ്?
News Malayalam 24x7
newsmalayalam.com