Source: X
TECH

എഐ സമ്മിറ്റിൽ ചൈനീസ് റോബോഡോഗിനെ 'അടിച്ചു മാറ്റി'പ്രദർശിപ്പിച്ച് യുപി സർവകലാശാല; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

ഓൺലൈൻ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉപകരണം നിർമിച്ചതായി ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അവകാശവാദവുമായി സർവകലാശാല രംഗത്തെത്തി

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ചൈനീസ് നിർമിത റോബോട്ടിക് നായയെ തങ്ങൾ വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട് പ്രദർശിപ്പിച്ച ഉത്തർപ്രദേശിലെ ഗാൽഗോട്ടിയാസ് സർവകലാശാലയ്ക്കെതിരെ വ്യാപക വിമർശനം. ഓൺലൈൻ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഉപകരണം നിർമിച്ചതായി ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അവകാശവാദവുമായി സർവകലാശാല രംഗത്തെത്തി. ഉച്ചകോടിയിൽ പ്രദർശിപ്പിച്ച റോബോഡോഗ് ചൈനീസ് റോബോട്ടിക്സ് സ്ഥാപനമായ യൂണിട്രീയിൽ നിന്ന് വാങ്ങിയതാണെന്നും വിദ്യാർഥികൾക്കുള്ള പഠന ഉപകരണമായി ഉപയോഗിക്കുകയാണെന്നുമാണ് ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള സർവകലാശാല വ്യക്തമാക്കിയത്.

വിവാദത്തെത്തുടർന്ന് ഗാൽഗോട്ടിയാസ് സർവകലാശാലയോട് എഐ ഉച്ചകോടിയിൽ നിന്ന് ഉടൻ പുറത്തുപോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളും പുറത്തു വന്നു. എന്നാൽ, സർക്കാരിൽ നിന്ന് അത്തരമൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് സ്ഥാപനം അറിയിച്ചത്.

യൂണിവേഴ്സിറ്റി പ്രൊഫസറായ നേഹ സിംഗാണ് യൂണിട്രീ വികസിപ്പിച്ച റോബോട്ടിനെ ഓറിയോൺ എന്ന പേരിൽ സർവകലാശാലയിൽ വികസിപ്പിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ചത്. ഓൺലൈനിൽ 2 ലക്ഷം മുതൽ വിലയുള്ള റോബോഡോഗിനെ തദ്ദേശിയമായി വികസിപ്പിച്ചെടുത്തതാണെന്ന് വീഡിയോയിൽ അവകാശപ്പെട്ടതോടെയാണ് നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധം കനത്തതോടെ വിദ്യാർഥികൾക്ക് പരീക്ഷണം നടത്തുവാനും അതിൻ്റെ പരിധികൾ പരീക്ഷിക്കുന്നതിനും വേണ്ടി യൂണിട്രീയിൽ നിന്ന് അടുത്തിടെ റോബോഡോഗിനെ വാങ്ങിയതാണെന്ന വിശദീകരണവും സർവകലാശാല എക്സിൽ പങ്കുവെച്ചു.

അതേസമയം, ഉച്ചകോടിയിൽ വച്ച് സർവകലാശാല പ്രതിനിധി റോബോട്ടിൻ്റെ സവിശേഷതകൾ വിവരിച്ചു കൊണ്ട് ഓറിയോൺ എന്ന പേരിൽ റോബോഡോഗിനെ വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

SCROLL FOR NEXT