ചൂരൽമല ദുരന്തം: കാണാതായവർക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും

കാണാതായവരുടെ ബന്ധുക്കൾ ആവശ്യം ഉന്നയിച്ചതോടെയാണ് തെരച്ചിൽ പുനഃരാരംഭിക്കാൻ തീരുമാനം ആയത്
ചൂരൽമല ദുരന്തം: കാണാതായവർക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും
Published on


മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. കാണാതായവരുടെ ബന്ധുക്കൾ ആവശ്യം ഉന്നയിച്ചതോടെയാണ് തെരച്ചിൽ പുനഃരാരംഭിക്കാൻ തീരുമാനം ആയത്. ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയിലാണ് ഇന്ന് പ്രത്യേക തെരച്ചില്‍ നടക്കുക.

ചീഫ് സെക്രട്ടറി വി. വേണുവിൻ്റെ അധ്യക്ഷതയിൽ മുട്ടിൽ ഡബ്ലിയു എം. ഒ കോളജിൽ ചേർന്ന ദുരന്തബാധിതരുടേയും സർവ്വകക്ഷി പ്രതിനിധികളുടേയും യോഗത്തിലാണ് സൂചിപ്പാറ ഭാഗങ്ങളിൽ തെരച്ചിൽ നടത്തണമെന്ന് ദുരിതബാധിതർ ആവശ്യപ്പെട്ടത്. മന്ത്രിസഭാ ഉപസമിതിയും ഈ ആവശ്യം അംഗീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ, വിവിധ സേനാ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് ഈ ഭാഗങ്ങളിൽ ഇന്ന് തെരച്ചിൽ നടത്താൻ തീരുമാനിച്ചത്.

ALSO READ: ചൂരൽമല ദുരന്തം: റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം; പുനരധിവാസത്തിനായി അഞ്ച് സ്ഥലങ്ങള്‍

എന്‍.ഡി.ആര്‍.എഫ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, അഗ്നിരക്ഷാസേന, വനം വകുപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍, ചാമ്പ്യന്‍സ് ക്ലബ് പ്രവര്‍ത്തകര്‍, തദ്ദേശീയരായ ആളുകൾ എന്നിവരെ ഉള്‍പ്പെടുത്തിയാണ് തെരച്ചിലിന് പ്രത്യേക ടീം രൂപീകരിച്ചത്. ചെങ്കുത്തായ വന മേഖലയില്‍ പരിശോധന നടത്താൻ 14 പേര്‍ അടങ്ങുന്ന ഒരു ടീമായാണ് സംഘം പോകുന്നത്. തെരച്ചിലിന് പോകുന്നവര്‍ക്ക് ഉപകരണങ്ങൾ എത്തിക്കാന്‍ മറ്റൊരു സംഘവും അനുഗമിക്കും.

ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട രണ്ട് സേനാംഗങ്ങളും തെരച്ചലിന്റെ ഭാഗമാവും. എസ്.ഒ.ജിയുടെ ഒരു ടീം സാധന സാമഗ്രികള്‍ എത്തിച്ച് നല്‍കും. ദുര്‍ഘട മേഖലയില്‍ തെരച്ചില്‍ നടക്കുന്നതിനാല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. ടീമിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തുടര്‍ന്നുള്ള ദിവസങ്ങളിലെ തെരച്ചില്‍ ഏകോപിപ്പിക്കും. മേഖലയില്‍ എയര്‍ലിഫ്റ്റ് സംവിധാനം ആവശ്യമാണെങ്കില്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ച് വേണ്ട നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com