ചൂരൽമല ദുരന്തം: റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം; പുനരധിവാസത്തിനായി അഞ്ച് സ്ഥലങ്ങള്‍

ദുരന്തമേഖലയിലെ അപകട സാധ്യത നില നിൽക്കുന്ന സ്ഥലങ്ങളും, പുനഃരധിവാസത്തിനായുള്ള സ്ഥലങ്ങളെ കുറിച്ചുമാണ് റിപ്പോർട്ട്‌ .
ചൂരൽമല ദുരന്തം: റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം; പുനരധിവാസത്തിനായി അഞ്ച് സ്ഥലങ്ങള്‍
Published on

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാന്‍ സർക്കാർ നിയോഗിച്ച ഭൗമ ശാസ്ത്രജ്ഞന്‍ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം റിപ്പോർട്ടുകൾ സമർപ്പിച്ചു. ദുരന്തമേഖലയിലെ അപകട സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളും, പുനരധിവാസത്തിനായുള്ള സ്ഥലങ്ങളെ കുറിച്ചുമാണ് റിപ്പോർട്ട്‌. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറംഗ സംഘമാണ് ദുരന്ത മേഖല പരിശോധിച്ചത്.


രണ്ട് റിപ്പോർട്ടുകളാണ് വിദഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിയ്ക്ക് സമർപ്പിച്ചത്. അഞ്ച് സ്ഥലങ്ങളാണ് പുനരധിവാസത്തിനായി ശുപാർശ ചെയ്തതിരിക്കുന്നത്. എങ്ങനെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്ന റിപ്പോ‍‍ർട്ട് വിദഗ്ധ സംഘം നല്‍കിയിട്ടില്ല. അതിനായി ഉരുൾപൊട്ടലിന്‍റെ പ്രഭവകേന്ദ്രം സംഘം വീണ്ടും സന്ദർശിക്കും. വിവിധ വിഭാഗത്തിലുള്ളവരുമായി ചർച്ച ചെയ്താണ് വിദഗ്ധ സമിതി സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയത്.

പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് സംഘം പറഞ്ഞിരുന്നു. ചൂരല്‍മല മേഖലയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വാസയോഗ്യമാണെന്നായിരുന്നു സംഘത്തിന്‍റെ വിലയിരുത്തല്‍. പുനരധിവാസത്തിന് ടൗൺഷിപ്പ് ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിവിധ പ്രദേശങ്ങൾ ഇതിനായി പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ ലോകോത്തര പുനരധിവാസം നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന. ഇതിനായി കേന്ദ്രസഹായം പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ആൾ നാശം ഉണ്ടാകാതിരുന്നത് കൃത്യമായി മുന്നറിയിപ്പ് പാലിച്ചത് കൊണ്ടാണെന്നും പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


ദുരന്തത്തില്‍, 231 പേർ മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 178 മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങളാണ് വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തത്. ഇനിയും 128 പേരെ കണ്ടെത്താനുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ പട്ടികയില്‍ കാണാതായവരുടെ എണ്ണം 119 ആണ്.

ദുരന്തത്തിൽ മേപ്പാടിയിൽ ആകെ 1,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. മേഖലയിലെ 1555 വീടുകള്‍ നശിച്ചു. 626 ഹെക്ടര്‍ കൃഷി നശിച്ചു. 124 കിലോമീറ്റര്‍ വൈദ്യുതി കേബിളുകള്‍ തകര്‍ന്നുവെന്നുമാണ് സർക്കാരിൻ്റെ കണക്ക്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com