
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ പിന്തുണച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഒരു കമ്മീഷന്‍റെ വിലയെന്താണെന്ന് സർക്കാരിന് അറിയാം. അതങ്ങനെയല്ലെങ്കില്‍ മാധ്യമങ്ങള്‍ ചോദ്യം ചെയ്യണമെന്നും സുരേഷ് ഗോപി പറഞ്ഞു. തെറ്റു കുറ്റങ്ങള്‍ കണ്ടു പിടിച്ച് സർക്കാർ നടപടി എടുക്കണമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത് വന്നിരുന്നു. സർക്കാർ ഈ റിപ്പോർട്ട് നേരത്തെ വായിച്ചിരുന്നുവെങ്കിൽ അന്ന് തന്നെ നിയമപരമായ നടപടികൾ എടുക്കാമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോൺക്ലേവ് നടത്താമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി പറയുന്നത്. സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണെന്നും വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം റിപ്പോര്‍ട്ടില്‍ സമഗ്രമായി വിശദീകരിച്ചിരുന്നു. എന്നാല്‍ മൊഴി കൊടുത്തവരുടെ സ്വകര്യതയെ മാനിച്ച് പേരു വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.