'മനുഷ്യത്വമില്ലായ്ക്കു നേരെ നിശബ്ദരായിരിക്കാനാകില്ല'; കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകത്തില്‍ ഹര്‍ഭജന്‍ സിംഗ്

ഡോക്ടർമാരുടെ പ്രതിഷേധം മനസ്സിലാക്കുന്നതായും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ മെഡിക്കൽ സമൂഹത്തെ ഞാൻ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു വെന്നും അദ്ദേഹം വ്യക്തമാക്കി
'മനുഷ്യത്വമില്ലായ്ക്കു നേരെ നിശബ്ദരായിരിക്കാനാകില്ല'; കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകത്തില്‍ ഹര്‍ഭജന്‍ സിംഗ്
Published on

കൊൽക്കത്ത ഡോക്‌ടറുടെ കൊലപാതകത്തിൽ ബംഗാൾ സർക്കാരിനും ഗവർണർക്കും ഹർഭജൻ സിംഗ് എംപിയുടെ കത്ത്. കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് കത്ത്. ഓഗസ്റ്റ് 9 ന് നടന്ന സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.



മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ പറഞ്ഞറിയിക്കാൻ കഴിയാത്ത അക്രമമാണ് നടന്നത്. ഒരു വ്യക്തിക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യമല്ല നടന്നത്, മറിച്ച് സമൂഹത്തിലെ ഓരോ സ്ത്രീയുടെയും അന്തസ്സിനും സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. ഡോക്ടർമാരുടെ പ്രതിഷേധം മനസ്സിലാക്കുന്നതായും നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ മെഡിക്കൽ സമൂഹത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ കമ്മ്യൂണിറ്റി ഇതിനകം തന്നെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. ഇത്തരം സംഭവങ്ങളോടെ, സ്വന്തം സുരക്ഷയിൽ ആശങ്കപ്പെടേണ്ടി വരുന്ന സാഹചര്യത്തിൽ  ആരോഗ്യപ്രവർത്തകർ എങ്ങനെ അവരുടെ ചുമതലകൾ അർപ്പണബോധത്തോടെ നിർവഹിക്കുമെന്നും ഹർഭജൻ സിംഗ് ചോദിച്ചു. ഈ നീചമായ പ്രവൃത്തി ചെയ്തവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പശ്ചിമ ബംഗാൾ സർക്കാരും അന്വേഷണ ഏജൻസിയായ സിബിഐയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് പത്രങ്ങളിലും ടിവിയിലും സ്ഥിരം വാർത്തയായി മാറിയെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

സമൂഹമെന്ന നിലയിൽ സ്ത്രീകൾക്ക് അവരുടെ ജോലി സ്ഥലങ്ങളിലും വീടുകളിലും പൊതു ഇടങ്ങളിലും സുരക്ഷിതത്വവും ബഹുമാനപൂർവവും പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്ന് ഹർഭജൻ സിങ്ങ് കത്തിലൂടെ വ്യക്തമാക്കി. വിദ്യാഭ്യാസം, അവബോധം, സാസ്കാരിക മാറ്റം എന്നിവ രാജ്യത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന ആഴത്തിലുള്ള സ്ത്രീവിരുദ്ധത തുടച്ചു നീക്കുന്നതിനുള്ള അനിവാര്യ ഘടകങ്ങളാണെന്നും കത്തിൽ പറയുന്നു. 

ഈ കത്ത് നീതിക്കും പ്രവർത്തനത്തിനും സാമൂഹിക ഉണർവിനും വേണ്ടിയുള്ള അപേക്ഷയാണ്. ഇത്തരം മനുഷ്യത്വമില്ലായ്മയുടെ മുന്നിൽ നമുക്ക് നിശബ്ദരായി ഇരിക്കാൻ കഴിയില്ലെന്നും ഹർഭജൻ സിംഗ്  ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയുടെയും പ്രത്യേകിച്ച് മറ്റുള്ളവരെ സേവിക്കുന്നതിനായി ജീവിതം സമർപ്പിക്കുന്നവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം. ഇരയ്ക്ക് നീതി ലഭിക്കണം സുരക്ഷിതമായ സമൂഹമാണ് ആഗ്രഹിക്കുന്നത്. നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ താൻ പ്രതിഷേധക്കാരുടെ കൂടെ നിൽക്കുന്നുവെന്നും ഹർഭജൻ സിംഗ് പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com