
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ബന്ദി മോചനത്തിന് തീരുമാനം നിർണായകമെന്നും ബൈഡൻ ഇസ്രായേലിനെ അറിയിച്ചു. കൈറോയിൽ നടക്കുന്ന സമാധാന ചർച്ചയ്ക്ക് മുന്നോടിയായാണ് നിർദേശം.
ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണം. കൈറോയിൽ നടക്കുന്ന സമാധാന ചർച്ചയ്ക്കും, ഹമാസ് ബന്ദിയാക്കിയവരുടെ മോചനത്തിനും ഇത് പ്രധാനമാണ് എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയോട് ജോ ബൈഡൻ ആവശ്യപ്പെട്ടത്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും, ഫോൺ കോളിൽ ബൈഡനൊപ്പം ചേർന്നു. ഇസ്രയേലിൻ്റെ സുരക്ഷ ഉറപ്പുവരുത്താൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾ ഇരുവരും വിശദീകരിച്ചു.
ഖത്തറിലെ സമാധാന ചർച്ചകൾക്ക് ശേഷം കൈറോയിൽ നടക്കുന്ന അടുത്ത ഘട്ട ചർച്ചകൾക്ക് മുന്നോടിയായാണ് ബൈഡൻ്റെ ഈ നീക്കം. സമാധാന ചർച്ചകൾക്കിടയിലും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യവുമായി ബൈഡൻ രംഗത്തുവരുന്നത്.
ഹമാസ് - ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയുടെ പുതിയ നിർദേശങ്ങളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൺ ഇസ്രയേൽ സന്ദർശിച്ചിരുന്നു. യുഎസ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചെന്നും, യുദ്ധം അവസാനിപ്പിക്കാൻ ഹമാസും തയ്യാറാകണമെന്നുമാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആൻ്റണി ബ്ലിങ്കൺ പ്രതികരിച്ചത്.