കാഫിർ പോസ്റ്റ് സിപിഎം നേതാക്കളുടെ അറിവോടെ; എല്ലാ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്: കെ. സുധാകരൻ

കേസ് അട്ടിമറിച്ച ആളുകളെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തണം
കാഫിർ പോസ്റ്റ് സിപിഎം നേതാക്കളുടെ അറിവോടെ; എല്ലാ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്: കെ. സുധാകരൻ
Published on

വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'കാഫിർ'  പോസ്റ്റ്, സിപിഎം നേതാക്കളുടെ അറിവോടെയാണ് വന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. യുഡിഎഫിൻ്റെ പൊലീസ് അല്ല, ഇടതുപക്ഷ സർക്കാരിന്റെ പൊലീസ് ആണ് അന്വേഷിക്കുന്നത്. രേഖാപരമായ എല്ലാ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്. പൊലീസിന്റെ അന്വേഷണത്തിൽ കാഫിർ പ്രയോഗം ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടായത് എന്ന് വ്യക്തമാണ്. കേസ് അട്ടിമറിച്ച ആളുകളെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തണം. വയനാട് തെരഞ്ഞെടുപ്പിനെ പറ്റിയുള്ള കാര്യങ്ങൾ ചർച്ച നടത്തി തീരുമാനിക്കുമെന്നും, ദുരന്ത പ്രദേശത്തെ തെരഞ്ഞെടുപ്പ് ഗുണകരമായ തീരുമാനം ആകില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കെ. സുധാകരൻ പറഞ്ഞു. കെപിസിസിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ.

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന നിഗമനം പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. വടകര സിഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച നിർണായ വിവരങ്ങളുള്ളത്.

വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിന്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com