
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിഗമനങ്ങളും നിർദ്ദേശങ്ങളും കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കേണ്ടതാണ്. അതിനായി രണ്ടുമാസത്തിനുള്ളിൽ സിനിമ കോൺക്ലേവ് നടത്തുമെന്നും, അതിൽ സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന മുഴുവനാളുകളുമായുള്ള ചർച്ചകൾ സംഘടിപ്പിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കോൺക്ലേവിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: സെല്ലുലോയ്ഡിൽ കാണുന്നത് മാത്രമല്ല സിനിമ, സർക്കാരിന് സിനിമാനയം വേണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
സർക്കാർ റിപ്പോർട്ട് പുറത്തു വിടാതിരുന്നത് മുൻപുള്ള വിവരാവകാശ കമ്മീഷൻ പുറത്തു വിടുമെന്ന് അറിയിച്ചത് കൊണ്ടാണെന്നും, ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കാതിരുന്നതെന്നും, സർക്കാരിന്റെ തലയിൽ കുറ്റം അടിച്ചേല്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഇതിലുള്ള ഉത്തരവാദിത്തം സുതാര്യമാണ്. സിനിമ-സീരിയൽ മേഖലയിൽ സർക്കാർ ഇടപെടലിനാവശ്യമായ മാർഗരേഖയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. തുടർനടപടികൾ സർക്കാർ പെട്ടന്ന് തന്നെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിലെ ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
താൻ മന്ത്രിയായി മൂന്നു വർഷത്തിനിപ്പുറവും പരാതിയുമായി ഒരു വനിതാ ആർട്ടിസ്റ്റ് പോലും തന്റെ മുന്നിൽ എത്തിയിട്ടില്ല. എന്നാൽ വ്യക്തിഗതമായ പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും സിനിമ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഡബ്ല്യൂ സി സി അടക്കമുള്ള സംഘടനകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.