
കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി. പാലക്കാട് വടശ്ശേരിപ്പുറം എസ്‌എഎച്ച്‌എം ഹൈസ്കൂളിലെ വിദ്യാർത്ഥിനി നജ ഫാത്തിമയാണ് മുടി ദാനം ചെയ്തത്.
"എന്തായാലും മുടി മുറിക്കുകയല്ലേ, അത് നമുക്ക് കാൻസർ രോഗികൾക്ക് നൽകാം." മൂത്തമകൾ ഫാത്തിമ നജ ഇക്കാര്യം പറഞ്ഞപ്പോൾ മാതാപിതാക്കളായ മുഹമ്മദ് ബഷീറിൻ്റെയും നസീബയുടെയും മുഖത്തു വിടർന്നത് പുഞ്ചിരിയാണ്. മകളുടെ ആവശ്യത്തിന് ഇരുവരും പൂർണ പിന്തുണ നൽകുകയും ചെയ്തു. കാൻസർ രോഗികൾക്കായുള്ള തൃശ്ശൂർ മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷന്റെ ഹെയർ ബാഗിലേക്കാണ് നജ ഫാത്തിമ മുടി നൽകിയത്.
മുടി ആർക്ക് നൽകണം, എങ്ങനെ നൽകണമെന്നത് ആദ്യം അറിയില്ലായിരുന്നു. നാട്ടിലെ സാമൂഹിക പ്രവർത്തകൻ ഉമ്മർ ഒറ്റകമാണ് തൃശ്ശൂർ മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷന്റെ ഹെയർ ബാഗിനെക്കുറിച്ച് പറയുന്നത്. തുടർന്ന് ഉമ്മ തന്നെ അവളുടെ മുടി മുറിച്ചു. മുടി ഉടൻ തന്നെ മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷന്റെ ഹെയർ ബാഗിലേക്ക് കൈമാറും. ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ മാതൃകയാവുകയാണ് ഈ മിടുക്കി.