
ചേർത്തലയിൽ കുഴിച്ചുമൂടിയ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെടുത്തു. കൊല്ലനോടി പാടശേഖരത്തിൻ്റെ ചിറയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത യുവതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് കുഞ്ഞിനെ മറവ് ചെയ്ത സ്ഥലത്തെക്കുറിച്ചള്ള സൂചന പൊലീസിന് ലഭിച്ചത്. യുവതി പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുകയാണ്. പ്രസവം നടന്നത് ആറാം തീയതി പുലർച്ചെയാണെന്നും മൃതദേഹം മറവ് ചെയ്തത് ഏഴിനാണെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോൺ പറഞ്ഞു.
എന്നാൽ കുഞ്ഞിൻ്റെ മരണം കൊലപാതകമാണോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
ഈ മാസം എട്ടാം തീയതിയാണ് പ്രസവശേഷമുള്ള ശാരീരിക അസ്വസ്ഥതയുമായി യുവതി ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതർ കുഞ്ഞിനെ അന്വേഷിച്ചപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചെന്നാണ് പറഞ്ഞത്. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്വകാര്യ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.