
നാടിനെ ആകെ നടുക്കിയ ദുരന്തത്തിൻ്റെ അലയൊലികൾ അടങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദൃഢനിശ്ചയത്തോടെയാണ് സൈന്യവും സേനയും വിവിധ വകുപ്പുകളും ദുരന്ത മുഖത്ത് പ്രവർത്തിച്ചതെന്നും മാതൃകാപരമായ പൊലീസിൻ്റെ ഇടപെടലുകൾ എടുത്ത് പറയേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ പൊലീസ് അക്കാദമിയിൽ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സംസ്ഥാന - ദേശീയ തലത്തിലെ ഏറ്റവും വലിയ ദുരന്തമാണ് നടന്നത്. നാടാകെ ദുരന്തത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല. ദൃഢനിശ്ചയത്തോടെയാണ് സൈന്യവും സേനയും വിവിധ വകുപ്പുകളും ദുരന്ത മുഖത്ത് പ്രവർത്തിച്ചത്. മാതൃകാപരമായ പൊലീസിൻ്റെ ഇടപെടലുകൾ എടുത്ത് പറയേണ്ടതാണ്. സ്വന്തം ജീവൻ പോലും അവഗണിച്ച് അവിടെ പ്രവർത്തിക്കുന്നതാണ് കാണാൻ ആകുന്നത്. കോവിഡ് - പ്രളയകാലത്തും നാം അത് കണ്ടിട്ടുണ്ട്. വയനാട്ടിലെ പൊലീസിൻ്റെ രക്ഷാപ്രവർത്തനങ്ങളെ അത്മാർത്ഥമായി അഭിനന്ദിക്കുന്നു." മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാദൗത്യത്തിൽ പങ്കെടുത്ത പൊലീസുകാരെ മാതൃകയാക്കി പുതുതായി സേനയിലേക്ക് എത്തുന്നവരും പ്രവർത്തിക്കണം. 1043 വനിതകൾ പുതുതായി കേരള പൊലീസിൻ്റെ ഭാഗമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും വിഷയങ്ങൾ കൂടുതല്‍ ഗൗരവതരമായി കൈകാര്യം ചെയ്യാന്‍ വനിതകളുടെ സാന്നിധ്യം സേനയ്ക്ക് മുതൽക്കൂട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.