ബലേറിന സെനിയ കരേലിന എന്ന യുവതിയെ ആണ് 12 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 2021 മുതൽ അമേരിക്കൻ പൗരത്വം സ്വീകരിച്ച കരേലിനയെ കഴിഞ്ഞ വാരമാണ് കുറ്റക്കാരിയെന്ന് വിധിച്ചത്
യുക്രെയ്നെ സഹായിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 51 ഡോളർ നൽകിയെന്നാരോപിച്ച് ബാലെ നർത്തകിയെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി ജയിലലടച്ച് റഷ്യ. സെനിയ കരേലിന എന്ന റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള, 33കാരിയായ യുവതിയെ ആണ് 12 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചത്.
2021 മുതൽ അമേരിക്കൻ പൗരത്വം സ്വീകരിച്ച കരേലിനയെ കഴിഞ്ഞ വാരമാണ് റഷ്യൻ വിചാരണ കോടതി കുറ്റക്കാരിയെന്ന് വിധിച്ചത്. കഴിഞ്ഞ ജനുവരിയിൽ മോസ്കോയ്ക്ക് സമീപമുള്ള യെക്കാറ്ററിൻബെർഗിൽ വെച്ചാണ് റഷ്യൻ സേന ഇവരെ അറസ്റ്റ് ചെയ്തത്. ഒരു കുടുംബ സംഗമത്തിനായി റഷ്യയിൽ എത്തിയതായിരുന്നു ഇവർ.
READ MORE: പത്ത് മാസത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് 40,005 പേര്‍, പരുക്കേറ്റവര്‍ 92,401; ഔദ്യോഗിക കണക്ക് മാത്രം!
രാജ്യദ്രോഹ കുറ്റം ചെയ്ത കരേലിനയെ 15 വർഷം ജയിലിൽ അടയ്ക്കണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. വാദം അംഗീകരിച്ച യെക്കാറ്ററിൻബെർഗ് കോടതി പരമാവധി ശിക്ഷ നൽകുകയായിരുന്നു. റഷ്യൻ സർക്കാരിന് കീഴിലുള്ള എഫ്എസ്ബി സെക്യൂരിറ്റി സർവീസാണ് കേസ് അന്വേഷണം നടത്തി നർത്തകി രാജ്യദ്രോഹ കുറ്റം ചെയ്തെന്ന് ആരോപിച്ചത്. യുക്രെയ്ൻ സൈന്യത്തിന് ആയുധങ്ങൾ ലഭ്യമാക്കുന്ന യുക്രെയ്നിയൻ സംഘടനയ്ക്കാണ് ബലേറിന സെനിയ 51 ഡോളർ ചാരിറ്റിയായി നൽകിയതെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
READ MORE: ലോക രാജ്യങ്ങളുടെ പിന്തുണ തേടി യുക്രെയ്ൻ; സ്വിസ് ഉച്ചകോടി ഇന്നും നാളെയും
അതേസമയം, റഷ്യൻ സൈന്യം യുക്രെയ്നിൽ സമ്പൂർണാധിനിവേശം നടത്തിയ 2022 പെബ്രുവരി 22നാണ് യുവതി 51.80 ഡോളർ പണമയച്ച് നൽകിയത്. ഇതിൻ്റെ ഡിജിറ്റൽ രേഖകൾ അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ടെന്നാണ് സൂചന. പണം കൈമാറിയെന്ന് കരേലിന സമ്മതിച്ചിട്ടുണ്ടെങ്കിലും, യുദ്ധത്തിൻ്റെ ഭാഗമായി രണ്ട് രാജ്യങ്ങളിലെയും ഇരകൾക്ക് ഈ തുക ഉപകാരപ്പെട്ടിരിക്കാം എന്നാണ് കരുതുന്നതായാണ് പൊലീസുകാർക്ക് മൊഴി നൽകിയിരിക്കുന്നതെന്ന്, യുവതിയുടെ അഭിഭാഷകനായ മിഖായേൽ മുഷൈലോവ് ചൂണ്ടിക്കാട്ടി. റഷ്യൻ കോടതിയുടെ വിധിക്കെതിരെ കരേലിന അപ്പീൽ പോകുമെന്നും അഭിഭാഷകൻ റഷ്യൻ മാധ്യമങ്ങളോട് പറഞ്ഞു.