ഏതൊരു പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയവും വിശ്വാസവുമൊക്കെ മറന്ന് കൈകോര്‍ക്കാറുള്ള കേരളത്തിന്റെ മനസ് അറിഞ്ഞുള്ളതായിരുന്നു ആ വാര്‍ത്താ അവതരണം
ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന ചില ജീവിതങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചില്ലാതായപ്പോള്‍ പിടഞ്ഞത് കേരളത്തിന്റെ മനസാണ്. ഉറ്റവരോ ഉടയവരോ ആ കൂടെയില്ലെന്ന് ഉറപ്പുള്ളവരും നിറകണ്ണുകളോടെയാണ് വയനാട്ടിലേക്ക് നോക്കിയത്. ഹൃദയവിങ്ങലോടെയല്ലാതെ, അവിടെനിന്നുള്ള വാര്‍ത്തകളും വിവരങ്ങളും കാണാനോ കേള്‍ക്കുവാനോ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. വാര്‍ത്താചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉള്ളുലയുന്ന വിവരങ്ങളുടെ തല്‍സമയ വിവരങ്ങള്‍ തന്നുകൊണ്ടിരുന്നു. ആവശ്യമായ സഹായങ്ങള്‍, ഹെല്‍പ് ഡെസ്ക്, സംശയനിവാരണത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ഒരുമിച്ചുനിന്നു.
ഏതൊരു ദുരന്തമുഖത്തും, പൊലീസ്, അഗ്നിരക്ഷാ സേന, സൈന്യം, മെഡിക്കല്‍ സംഘം, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ക്കൊപ്പം ആദ്യമെത്തുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. വയനാടിന്റെ കാര്യത്തിലും അതിന് മാറ്റമുണ്ടായില്ല. ദുരന്തമുഖത്ത് പരസ്പരം കലഹിക്കാതെ, മത്സരിക്കാതെ വാര്‍ത്താ അവതരണത്തിലും അവര്‍ ഔചിത്യം പുലര്‍ത്തി. ഇന്നിറങ്ങിയ (ജൂലൈ 31) അഞ്ച് പത്രങ്ങള്‍ വയനാട് ദുരന്ത വാര്‍ത്തകള്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത വാക്ക് 'ഉള്ളുപൊട്ടി' എന്നായിരുന്നു. മനോരമ, മാതൃഭൂമി, ജന്മഭൂമി, ദീപിക, ദേശാഭിമാനി എന്നീ പത്രങ്ങളാണ് ഉരുള്‍പൊട്ടല്‍ വാര്‍ത്തകളെ ഇത്തരത്തില്‍ അവതരിപ്പിച്ചത്.
ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അച്ചടി മാധ്യമങ്ങള്‍ പുലര്‍ത്തിയ ഐക്യവും, അപകടതീവ്രതയെ ഒരേപോലെ വിലയിരുത്തിയതുമാകാം അത്തരമൊരു തലക്കെട്ടിലേക്ക് അവരെ എത്തിച്ചത്. മഴയോ, പ്രളയമോ, ഉരുള്‍പൊട്ടലോ എന്നിങ്ങനെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയവും വിശ്വാസവുമൊക്കെ മറന്ന് കൈകോര്‍ക്കാറുള്ള കേരളത്തിന്റെ മനസ് അറിഞ്ഞുള്ളതായിരുന്നു ആ വാര്‍ത്താ അവതരണം. ഉള്ളുപൊട്ടി, നെഞ്ച് തകര്‍ന്ന് കേരളം, ഉള്ളുപൊട്ടി കേരളം, ഉരുളില്‍ ഉള്ളുപൊട്ടി വയനാട്, ഉള്ളുപ്പൊട്ടി മുണ്ടക്കൈ എന്നിങ്ങനെ തലക്കെട്ടുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്.
ALSO READ : ചൂരൽമല ദുരന്തഭൂമിയിലെ രക്ഷാദൗത്യം പുരോഗമിക്കുന്നു; ഇതുവരെ 160 മരണം