

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ. ആൻസലനെ ജാതീയമായി അധിക്ഷേപിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ചെങ്കല്‍ രാജശേഖരന്‍ നായർ. ആൻസലൻ സ്വന്തം ജാതിയിലുള്ള ചിലർക്ക് മാത്രം ആനുകൂല്യങ്ങൾ വാങ്ങി കൊടുത്തെന്നാണ് ബിജെപി നേതാവിൻ്റെ വിമർശനം. ആൻസലൻ കോളനിയിലുള്ളവര്‍ക്ക് ചിലതൊക്കെ വാങ്ങിക്കൊടുത്താണ് വോട്ട് നേടിയതെന്നും എൻഡിഎ സ്ഥാനാർഥി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"സ്വന്തം ജാതിയിലുള്ളവര്‍ക്ക് ആൻസലൻ ജോലി വാങ്ങിക്കൊടുത്തു എന്നതിന് അപ്പുറം അദ്ദേഹം മറ്റൊന്നും ചെയ്തിട്ടില്ല. ആ യാഥാർഥ്യം എല്ലാവർക്കുമറിയാം. എന്തെങ്കിലും കിട്ടാൻ വേണ്ടിയാണ് ഇവർ പാർട്ടിക്കൊപ്പം നടക്കുന്നതും ചെയ്യുന്നതും. കോളനിയിലുള്ളവർ എന്തെങ്കിലും ആനുകൂല്യം കൊടുത്ത് വോട്ട് ചെയ്യും. രാത്രിയിൽ കോളനികളിൽ പലതും എത്തിക്കാൻ എക്സ്പേർട്ടായ ആളുകൾ കൂട്ടത്തിലുണ്ട്. അത് അവർ വോട്ടാക്കി മാറ്റും. കോളനി അങ്ങനെ ആക്കിവച്ചിരിക്കുകയാണ്. നമ്മളോടും അങ്ങനെ ഓഫർ ആവശ്യപ്പെട്ടിരുന്നു. തരില്ലെന്ന് ഞാൻ പറഞ്ഞു," എൻഡിഎ സ്ഥാനാർഥി കൂട്ടിച്ചേർത്തു.
"നാട്ടിലൊരു ക്ഷേത്രം താൻ പുനരുദ്ധാനം നടത്തി. അതിൻ്റെ ഉദ്ഘാടനത്തിന് ഗവർണറെ കൊണ്ടുവരാൻ റോഡിനായി എംഎൽഎയെ സമീപിച്ചപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞു. എന്നാൽ സമയമായിട്ടും നടക്കാതെ വന്നതോടെ കോൺക്രീറ്റും സിമൻ്റും ഉപയോഗിച്ച് ഞാൻ തന്നെ റോഡ് നന്നാക്കിച്ചു," എന്നും ചെങ്കല്‍ രാജശേഖരന്‍ പറഞ്ഞു.