

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും ജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവർണർ ആവശ്യപ്പെട്ടു. കണ്ണൂരില്‍ തുടരുന്ന പിണറായി വിജയന്‍ രാത്രി ഏഴുമണിയോടെയാണ് രാജിക്കത്ത് ലോക്ഭവനിലെത്തിച്ചത്. നിയമസഭാ ഫലം വന്ന ശേഷം നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗവും റദ്ദാക്കി. തിരുവനന്തപുരത്തേക്കുള്ള യാത്രയും തത്കാലം മാറ്റിവച്ചതായാണ് വിവരം.
ഇടതുമുന്നണിയെ തൂത്തെറിഞ്ഞുകൊണ്ടായിരുന്നു കേരളത്തിൻ്റെ ചരിത്രവിധി. 102 സീറ്റുമായി യുഡിഎഫിൻ്റെ അത്യുജ്വല ജയം. 99ൽ നിന്ന് എൽഡിഎഫ് 35ലേക്ക് കൂപ്പുകുത്തി. ചരിത്രത്തിൽ ആദ്യമായി ബിജെപി മൂന്ന് സീറ്റ് നേടി. കണ്ണൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ചെങ്കോട്ടകൾ തകർന്നടിഞ്ഞു. ഇടതിന് ഒപ്പം നിന്നത് തൃശൂർ ജില്ല മാത്രമാണ്.
ധർമ്മടത്ത് പിണറായി വിജയൻ നേടിയത് നിറംകെട്ട ജയമായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ പിന്നിലായത് സിപിഐഎമ്മിനെ ഞെട്ടിച്ചിരുന്നു. ചരിത്രത്തിലില്ലാത്ത വിധം ആറ് റൗണ്ടുകളിലാണ് പിണറായി വിജയനെ ധര്‍മ്മടം മുൾമുനയിൽ നിർത്തിയത്.