പാലക്കാട്: തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ്റെ ആരോപണത്തിന് പിന്നാലേ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ ചിറ്റൂർ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ്റെ പ്രതിഷേധം. വൈകീട്ട് അഞ്ച് വരെ നിരാഹാരമിരിക്കാനാണ് തീരുമാനം. കെ. കൃഷ്ണൻകുട്ടി രാജി വയ്ക്കണം എന്നാണ് ആവശ്യം.
2018ലെ പ്രളയവുമായി ബന്ധപ്പെട്ട ആരോപണം വ്യാജമെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനും തയ്യാറാണ്. പുറത്തുവിട്ട ശബ്ദരേഖ എഐ ഓഡിയോ എങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പ്രളയം കരിമണൽ ലോബിക്ക് വേണ്ടി പിണറായി സർക്കാർ ഉണ്ടാക്കിയതാണ് എന്നായിരുന്നു മാത്യു കുഴൽനാടൻ്റെ ആരോപണം. മേരി മാത കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത്. ഡാം തുറക്കാഞ്ഞത് ഉദ്യോഗസ്ഥരുടെ അഴിമതിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.
ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി. തോമസ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് ഒരു മാസം വൈകിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽനാടൻ പറഞ്ഞത്. തെളിവായി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും കുഴൽനാടൻ വാർത്ത സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. അതേസമയം, കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും ആരോപണം തള്ളിയിരുന്നു.